തളിപ്പറമ്പിനടുത്ത് വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

കണ്ണൂര്‍- തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരം പാറയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാട്ടൂല്‍ സ്വദേശി ഷാഹിദ് ബായന്‍ (23), തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി കാനത്തില്‍ കൊഴുക്കല്‍  അഷ്‌റഫ് (47) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു അപകടം.
കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും, തളിപ്പറമ്പ് ഇരിട്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ട ബൈക്കില്‍നിന്നു യുവാക്കളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മാട്ടൂല്‍ സിദ്ധിക്ക് പള്ളിന്റെടുത്ത് താമസിക്കുന്ന, മാട്ടൂല്‍ അതിര്‍ത്തിയിലെ മത്സ്യ വ്യാപാരി മുഹമ്മദ്  ഷാഫി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ഷാഹിദ്. ഷെഫിന, ഷെമീന, നാഫി, ഫാത്തിമ, അയാഷ് എന്നിവര്‍ സഹോദരങ്ങളാണ്.
പുളിമ്പറമ്പിലെ പരേതനായ അബ്ദുള്ള - മറിയം ദമ്പതികളുടെ മകനാണ് അഷറഫ്. ഭാര്യ റുഖിയ.
മക്കള്‍: ഫാത്തിമത്തുല്‍ ഫിദ, ഇര്‍ഷാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.

 

 

Latest News