സോളാര്‍ കേസ് എല്‍ഡിഎഫിന് 2016ലും  2021ലും ഗുണകരമായി-ടി ജി നന്ദകുമാര്‍

തിരുവനന്തപുരം-സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ടി ജി നന്ദകുമാര്‍. രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കേസ് കലാപത്തില്‍ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്നും, പിണറായി വിജയന്‍ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്‌ളാറ്റില്‍വച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനല്‍ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.
'50 ലക്ഷം രൂപ നല്‍കി ഒരു ചാനലും കത്ത് വാങ്ങില്ല. ഒരു മൊഴിയിലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ചാനലിനെ ഞാന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. കത്തിന്റെ ഒറിജിനല്‍ വേണമെന്ന് അവര്‍ പറഞ്ഞു. അത് പ്രകാരം ഒറിജിനല്‍ നല്‍കി. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് വിശ്വാസം. യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല- നന്ദകുമാര്‍ പറഞ്ഞു.
കത്തിനെക്കുറിച്ച് പിണറായി വിജയനോട് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയല്ല, പാര്‍ട്ടി സെക്രട്ടറിയാണ്. കൂടാതെ വി എസ് അച്യുതാനന്ദനെയും കത്ത് കാണിച്ചിരുന്നുവെന്നും, അദ്ദേഹം കത്ത് മുഴുവനായും വായിച്ചിരുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി.എല്‍ ഡി എഫിനെ സംബന്ധിച്ച് സോളാര്‍ കേസ് 2016ലും 2021ലും ഗുണകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാവലിന്‍ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കത്ത് തന്റെ കൈയില്‍ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാള്‍ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കി. ശരണ്യമനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News