Sorry, you need to enable JavaScript to visit this website.

നിപ വൈറസ് പടരുമ്പോള്‍ ഫ്രൂട്ട്സ് കഴിക്കണോ?

വടകര- നാടാകെ നിപ ഭീതിയിലമര്‍ന്നപ്പോള്‍ ഏറ്റവും ഭീതിയിലായത് പഴ കച്ചവടക്കാരാണ്. ആളുകള്‍ ആദ്യം ചെയ്യുക പഴവര്‍ഗങ്ങളുടെ ഉപഭോഗം നിര്‍ത്തുകയെന്നതാണ്. നിപയൊന്നുമല്ലാത്ത കാലത്തും കോഴിക്കോട് പാളയത്തെ വഴിയോര കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങാതിരിക്കുകയാണ് ഉചിതമെന്ന് അനുഭവമുള്ളവര്‍ പറയുന്നു. നല്ല ഭംഗിയുള്ള പേരക്ക മുന്നില്‍ പ്രദര്‍ശിപ്പിക്കും. കൊട്ടക്കകത്തുള്ള മൂക്കാത്ത, കേട് വന്ന സാധനങ്ങള്‍ കസ്റ്റമേഴ്‌സിന് ചാമ്പുന്നതാണ് പതിവ്. അത് വാങ്ങിയവരില്‍ പലര്‍ക്കും അസുഖം ഉറപ്പ്. പറ്റിക്കലാണല്ലോ ഇത്തരക്കാരുടെ മെയിന്‍. അതല്ല വിഷയം, മര്യാദക്കാരായി ഷോപ്പ് വെച്ച് കച്ചവടം ചെയ്യുന്ന പഴം വില്‍പനക്കാര്‍ വടകരയിലും കോഴിക്കോട്ടുമെല്ലാം ആശങ്കയിലാണ്. 
പഴംതീനി വവ്വാലുകളാണ് പ്രധാനമായും നിപ വൈറസ് വാഹകര്‍ എന്നത് തന്നെ കാര്യം. നിപ വൈറസ് ബാധയുള്ള വവ്വാലുകളും മറ്റ് പക്ഷികളും കഴിച്ച പഴങ്ങള്‍ കഴിക്കുന്നത് അപകടകരമാണ്. നിപ വൈറസിന്റെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
വവ്വാലുകള്‍ കൊത്തിയ പഴം, അല്ലെങ്കില്‍ അവ പഴങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ സ്രവങ്ങള്‍ പുരണ്ട പഴം എന്നിവ അലക്ഷ്യമായി കഴിക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. പഴതീനി വവ്വാലുകള്‍ എത്തുന്ന മരങ്ങളില്‍ കയറുന്നവരും സൂക്ഷിക്കണം. പന, തെങ്ങ് പോലുള്ളവയില്‍ നിന്നെടുക്കുന്ന കള്ളും വൈറസ് പകരാനുള്ള മറ്റൊരു സാധ്യതയാണ്. പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് വൃത്തിയായി കഴുകണം. പക്ഷികള്‍ കൊത്തിയതോ, തൊലിപ്പുറമെ നഖം, കൊക്ക് എന്നിവ കൊണ്ട പാടുകള്‍ ഉള്ളതോ ആയ പഴങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കുക. പേരയ്ക്ക, മാമ്പഴം പോലുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ തൊലി ചെത്തി കളയാനും ശ്രദ്ധിക്കണം. ഏതായാലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല. 

Latest News