Sorry, you need to enable JavaScript to visit this website.

അത്ഭുതങ്ങൾ ഉറങ്ങുന്ന ഇറ്റലിയിലെ തെരുവുകൾ

റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി. റോമാ എയർപോർട്ടിൽ നിന്ന്  റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്‌സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ സർവീസ് നിർത്തും.  എയർപോർട്ടിൽ നിന്ന് ഒരു ടാക്‌സി പിടിച്ച്  ഹോട്ടലിൽ എത്തിയപ്പോൾ സമയം പാതിര രണ്ടു മണി. 
പിറ്റേന്ന്  കുളിച്ചൊരുങ്ങി കുടുംബ സമേതം കറങ്ങാനിറങ്ങി. ലോകത്തിൽ ഏറ്റവും കൂടുതൽ ചരിത്ര സ്മാരകങ്ങൾ,  നിർമിതികൾ ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോമയുടെ തെരുവുകളിലേക്ക്. 


യൂറോപ്,  യു.കെ, ചൈന, കൊറിയ, ഫാർ ഈസ്റ്റ് തുടങ്ങിയ മേഖലകളിലെ   പല പട്ടണങ്ങളും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി പല തവണ സന്ദർശിച്ചിട്ടുണ്ട്.  എങ്കിലും ഒരു എക്‌സ്‌ക്ലൂസീവ് ഫാമിലി പിക്‌നിക്കിന് വേണ്ടി  ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കുമ്പോൾ ആദ്യം മനസ്സിൽ വന്നത് സഹസ്രാബ്ദങ്ങളോളം ലോകത്തിന്റെ സിംഹഭാഗവും അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇറ്റലി തന്നെയാണ്. യാത്രക്ക് വേണ്ട എല്ലാ കാര്യങ്ങളും വിസ,  ടിക്കറ്റ്, ഹോട്ടൽ, ലോക്കൽ ട്രാവൽ, ട്രാവൽ ഐറ്ററിനറി, ഫുഡ്,  ഉൾപ്പെടെ എല്ലാം  പൂർണമായും സ്വന്തമായി ചെയ്യുമ്പോൾ ഉണ്ടാവുന്ന സംതൃപ്തി ഒന്ന് വേറെ തന്നെ ആണ്.
ലോക മഹാ അത്ഭുതങ്ങളിൽപെട്ട കൊളോസിയം ഏതാണ്ട് 2000 വർഷം മുൻപ് ബി.സി 80 കളിൽ റോമൻ ചക്രവർത്തിയായിരുന്ന ടൈറ്റസ് പണി പൂർത്തിയാക്കിയതാണ്.  ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ അംഫി തിയേറ്റർ. ഇന്നും പഴമയുടെ പ്രൗഢി കെട്ടുപോകാതെ റോമാ നഗരത്തിന്റെ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്ന സപ്തമഹാത്ഭുതമായ കൊളോസിയം പുരാതനമായ റോമൻ സംസ്‌കാരത്തിന്റെയും ചക്രവർത്തിമാരുടെയും  ഓർമകളിലേക്ക് നമ്മളെ അറിയാതെ കൂട്ടിക്കൊണ്ടുപോകും.  മനുഷ്യർ തമ്മിലും  മനുഷ്യരും മൃഗങ്ങളും തമ്മിലും വയലന്റ് ആയ ഗ്ലാഡിയേറ്റർ ഫൈറ്റുകൾ നിരന്തരം നടക്കാറുണ്ടായിരുന്ന  പതിനായിരക്കണക്കിന് മനുഷ്യരുടെയും മൃഗങ്ങളുടെയും ശവപ്പറമ്പ് ആയിരുന്ന ഇവിടത്തെ  ചുമരുകളിലെ  ഓരോ കല്ലുകൾക്കും സഹസ്രാബ്ദങ്ങളുടെ ഒരായിരം  കദനകഥകൾ പറയാനുണ്ട്. 


മറ്റേതൊരു യൂറോപ്യൻ നഗരവും പോലെ, ചെറുതും വലുതുമായ സുന്ദരമായ ഒരുപാട് ചർച്ചുകൾ ഉണ്ട്. ലോകത്തിലെ ഏറ്റവും  വലുതും ആഗോള  റോമൻ കാത്തലിക്  തലസ്ഥാനവും വിശുദ്ധ പോപ്പിന്റെ ആസ്ഥാനവുമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക തന്നെയാണ് റോമിലെ മറ്റൊരു പ്രധാന ആകർഷണം. 
റോമൻ നഗരത്തിന്റെ ഒത്ത നടുക്ക് മറ്റൊരു സ്വതന്ത്ര രാജ്യം. പട്ടാള ചെക്ക് പോയന്റുകളോ, മറ്റു പ്രതിബന്ധങ്ങളോ ഒന്നുമില്ലാതെ, റോമാ നഗരത്തിന്റെ  അകത്തുകൂടെ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിലേക്ക് -വത്തിക്കാൻ സിറ്റി-യിലേക്ക് നമുക്ക് നടന്നു പോകാം. 
റോമൻ പോലീസിൽ നിന്ന് വ്യത്യസ്തമായ യൂനിഫോമും കൗതുകം ഉണ്ടാക്കുന്ന സവിശേഷമായ വേഷവുമാണ് വത്തിക്കാൻ സിറ്റിയിലെ അംഗരക്ഷകർക്ക്. നല്ല വെയിലിൽ ഉച്ച സമയത്താണ് അവിടെ എത്തിയത്. നടക്കാൻ പൊതുവെ മടിയായിരുന്ന സഹധർമിണിയും   കുട്ടികളും കൗതുകം ഉണർത്തുന്ന കാഴ്ചകൾ ഒളിഞ്ഞു കിടക്കുന്ന വത്തിക്കാൻ സിറ്റി മുഴുവൻ കറങ്ങി നടന്ന് കണ്ടപ്പോഴേക്ക് കിലോമീറ്ററുകളോളം നടന്നു തീർത്തത് അറിഞ്ഞതേയില്ല.  അതായത് ഒരു രാജ്യം മുഴുവൻ മണിക്കൂറുകൾക്കുള്ളിൽ നടന്നു തീർത്തു. 


പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ട്രെവി ഫൗണ്ടൻ,  എ.ഡി 68 ൽ ഹാഡ്രിയൻ ചക്രവർത്തി പോപ്പിന്  സമ്മാനിച്ച പാന്തിയോൺ, പിആസാ നവോന, സെയിന്റ്  ആഞ്ചലോ കാസിൽ, സ്പാനിഷ് സ്റ്റെപ്‌സ് എന്നറിയപ്പെടുന്ന പിആസാ ഡി സ്പാഗ്‌നാ  തുടങ്ങി ഒട്ടനവധി സ്മാരകങ്ങളും കൗതുകമുണർത്തുന്ന കാഴ്ചകളും റോമിൽ ടൂറിസ്റ്റുകളെ കാത്തിരിപ്പുണ്ട്. മൂന്നു ദിവസം റോമിൽ തങ്ങി ഞങ്ങൾ നേരെ വെനീസിലേക്ക്  ഹൈ സ്പീഡ് ബുള്ളറ്റ്  ട്രെയിനിൽ യാത്ര  തിരിച്ചു. മണിക്കൂറിൽ 250-350 കിലോമീറ്റർ  വേഗത്തിൽ, പച്ച പരവതാനി വിരിച്ച പോലെ നീണ്ടുകിടക്കുന്ന പുൽമേടുകളും പുഴകളും മലകളും അരുവികളും എല്ലാം ചേർന്ന് നയന മനോഹരമായ യൂറോപ്യൻ  ഗ്രാമഭംഗി ആസ്വദിച്ച് ഇറ്റാലിയൻ ഗ്രാമങ്ങളിലൂടെ വെനീസിന്റെ ഓരങ്ങളിലേക്ക്. 
കനാലുകളും കടലുകളും കൊണ്ട് പ്രണയാർദ്രമായ കാവ്യം പോലെ, മനസ്സിൽ സംഗീത സാന്ദ്രമായ കുളിർമഴ പെയ്യിക്കുന്ന, പ്രകൃതിരമണീയമായ ചെറുദ്വീപ്. മെഡിറ്ററേനിയൻ / അഡ്രിയോട്ടിക് കടലിന്റെ ഓരത്ത് ഒട്ടിപ്പിടിച്ചു കിടക്കുന്ന ഭൂമിയിലെ സ്വർഗം. സ്വപ്ന സുന്ദരമായ സായാഹ്നം എന്ന കാവ്യാത്മകമായ കാൽപനിക ഭാവനകളെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന അനുഭൂതിയാണ് വെനീസിലെ കനാൽ കരകളിലൂടെ മന്ദമാരുതന്റെ  തലോടലിൽ മുഴുകി നടക്കുമ്പോൾ. 
എസ് ആകൃതിയിലുള്ള ഗ്രാൻഡ് കനാലും, അതിന്റെ ബ്രാഞ്ചുകൾ ആയി ദ്വീപിന്റെ ഓരോ കോണിലേക്കും ഊർന്നിറങ്ങുന്ന ചെറു കനാലുകളും വെനീസിന്റെ വശ്യഭംഗി പതിന്മടങ്ങ് വർധിപ്പിക്കുന്നു.


വെനീസ് സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ, തുടർന്ന് അങ്ങോട്ടുള്ള എല്ലാ യാത്രകളും വാർപററ്റോ എന്നറിയപ്പെടുന്ന ചെറുതും വലുതുമായ വാട്ടർ ടാക്‌സികളിലാണ്.  ഈ ചെറുദ്വീപിന്റെ ഓരോ കോണുകളെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖല തന്നെയുണ്ട് ഈ വാർപററ്റോ സർവീസുകൾക്ക്. 25 യൂറോ  കൊടുത്താൽ 24 മണിക്കൂർ വാർപററ്റോയിൽ   അൺലിമിറ്റഡ് ആയി യാത്ര ചെയ്യാം. ബോട്ടിന്റെ  മുൻഭാഗത്തെ ഓപൺ ഡെക്കിൽ സീറ്റ് പിടിച്ചാൽ  മികവുള്ള കാഴ്ചകൾ സുന്ദരമായി കാണാം. 
കൂടാതെ  ''ഗണ്ടോള'' എന്നറിയപ്പെടുന്ന മനോഹരമായി അണിയിച്ചൊരുക്കിയ ചെറുതോണികളും. ഇടുങ്ങിയ ചെറു കനാലുകളിലൂടെ സഞ്ചരിക്കാൻ ഈ ചെറുതോണികൾക്ക് മാത്രമേ സാധിക്കൂ. 
ഇറ്റലിയിലെ ചൂട് പക്ഷേ പ്രശാന്തസുന്ദരമായ ആകാശത്ത് കാണുന്നതേയില്ല. ടക്ക് ചാറ്റൽ മഴയും നല്ല സുഖമുള്ള തണുപ്പും മന്ദമാരുതനും ആവോളം ആസ്വദിച്ചാൽ  ജനനിബിഢമായ വെനീസിലെ തെരുവുകളും  ജനത്തിരക്കില്ലാത്ത ചെറുദ്വീപുകളും നമ്മെ ആനന്ദഭരിതരാക്കും. 
സെയ്ന്റ്  മാർക്ക്  ബസിലിക്ക, സെയ്ന്റ്  മാർക്ക്  സ്‌ക്വയർ,   ഡോഗ് പാലസ്,  ബ്രിഡ്ജ്  ഓഫ്  സായ്സ്,  ഗ്രാൻഡ്  കനാൽ, റിയലറ്റോ  ബ്രിഡ്ജ്, ക്ലോക്ക്  ടവർ, ക്യാമ്പാണിലെ   സാന്ത  മരിയ  ഡെല്ലാ  സല്യൂട്ട്  തുടങ്ങി ഒട്ടനവധി നിത്യഹരിത കാഴ്ചകൾ വെനീസിൽ നമ്മെ കാത്തിരിക്കുന്നു.
നമ്മൾ കിഴക്കിന്റെ വെനീസുകാർ ആണെന്ന ഇത്തിരി അഹങ്കാരത്തോടെ മറ്റു സായിപ്പന്മാരെ നോക്കി ചിരിച്ചു കാണിച്ചു. സായിപ്പന്മാരോടെല്ലാം  അങ്ങ് നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' 'കിഴക്കിന്റെ വെനീസിന്റെ' നിറംപിടിപ്പിച്ച കഥകൾ മാക്‌സിമം മസാല  ചേർത്ത്  വിളമ്പുമ്പോൾ കുട്ടികൾ സിയ്യാനും എസയും സംശയദൃഷ്ടിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.  
ലോകോത്തര നിലവാരത്തിലുള്ള ഗ്ലാസ് ഉൽപന്നങ്ങൾ നിർമിക്കുന്ന മുറാനോ ഐലൻഡിലേക്ക് വെനീസിൽ നിന്ന്  ഏതാണ്ട് 15 മിനിറ്റ് ബോട്ട് യാത്രയേ ഉള്ളൂ.  തിരിച്ചുപോകുമ്പോൾ കുറച്ച് ഗ്ലാസ് ഉൽപന്നങ്ങൾ വാങ്ങിക്കളയാം എന്നുവെച്ച് ഒരു സ്വകാര്യ ഗ്ലാസ് ഗാലറിയിൽ ചെന്ന് വീട്ടിലെ ഡൈനിങ് റൂമിൽ തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള ഒരു ഗ്ലാസ് ഡെക്കറേറ്റ് ഐറ്റത്തിന്റെ വില ചോദിച്ചപ്പോൾ ഞെട്ടിപ്പോയി... 36,000 യൂറോ.. (ഏതാണ്ട് 32 ലക്ഷം രൂപ).  തൽക്കാലം അവരുടെ ബിസിനസ് കാർഡ് വാങ്ങി, പിന്നീട് വരാം എന്ന് പറഞ്ഞ് കൈ കൊടുത്തു പിരിഞ്ഞു.
പിന്നീട് അവിടുന്ന് പിസായിലെ ചെരിഞ്ഞ ഗോപുരം കാണണമെന്ന ആഗ്രഹത്തോടെ ഫ്‌ളോറൻസ് പട്ടണത്തിലേക്കു   ട്രെയിൻ  കയറി. രാത്രി ഫ്‌ളോറൻസിൽ താമസിച്ചതിനു ശേഷം പിറ്റേന്ന് രാവിലെ ഫ്‌ളോറൻസിൽനിന്നും ഏതാണ്ട് 90 കിലോമീറ്റർ അകലെയുള്ള പിസ എന്ന ചെറുപട്ടണത്തിലേക്ക്.. കുഞ്ഞുന്നാൾ മുതലേ ഒരുപാട് കേട്ട് പരിചയിച്ച മഹാത്ഭുതം നേരിൽ കാണാനാവുന്നതിന്റെ ആകാംക്ഷയിൽ ട്രെയിൻ കയറി.  വിശ്വപ്രശസ്തമായ  പിസ ഗോപുരത്തിന്റെ ചെരിവ്, ഇന്നും തകർന്നു വീഴാത്ത  അത്ഭുതമായി  മനസ്സിൽ അവശേഷിപ്പിച്ചു.  തിരിച്ച് ദമാമിലേക്കു വിമാനം കയറുമ്പോൾ നല്ലവരായ ഇറ്റാലിയൻ ജനതയുടെ ആതിഥേയ ബോധത്തിന് നന്ദി പറയാൻ  മറന്നുവോ എന്നൊരു തോന്നൽ.

Latest News