Sorry, you need to enable JavaScript to visit this website.

'തന്നെ നായർ ബ്രാൻഡ് ആക്കുന്നു'; മുരളിയെയും അടൂർ പ്രകാശിനെയും ലോകസഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റെന്നും ചെന്നിത്തല

തിരുവനന്തപുരം - ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നും കേരളമാണ് തന്റെ പ്രവർത്തന മണ്ഡലമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
 ഇനി മത്സരിക്കാനില്ലെന്നും വടകരയിൽ ആര് മത്സരിച്ചാലും ജയിക്കുമെന്നും കെ മുരളീധരൻ ഈയിടെ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. തൃക്കാക്കരക്കു പിന്നാലെ പുതുപ്പള്ളിയിലും ചരിത്ര വിജയം ആവർത്തിച്ചത് പ്രതിപക്ഷത്ത് വലിയ ഉണർവുണ്ടാക്കിയ സാഹചര്യത്തിൽ പാർട്ടി ഫോറങ്ങളിൽ നടക്കേണ്ട ചില ചർച്ചകളെ അനവസരത്തിൽ തെരുവിലേക്ക് കൊണ്ടുവരുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന വലിയൊരു അഭിപ്രായം പാർട്ടിയിൽ നിലനിൽക്കവേയാണ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം.
 വട്ടിയൂർക്കാവും കോന്നിയും പോയത് വലിയ നഷ്ടമാണ്. തന്നെ നായർ ബ്രാൻഡാക്കി കാണുന്നതിൽ പ്രതിഷേധമണ്ട്. ജാതിയുടെ പേരിൽ പലരും തന്റെ പ്രവർത്തനം മറക്കാനും ഒതുക്കാനും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.സി.സി പ്രവർത്തകസമിതിയിലെ അവഗണനയിൽ വില്ലൻ കെ.സി വേണുഗോപാൽ അല്ല. തനിക്ക് പ്രവർത്തിക്കാൻ പദവി പ്രശ്‌നമല്ലെന്നും പരസ്യ പോരിന് ഇല്ലെന്നും പാർട്ടി എന്നും അമ്മയാണെന്നും പറഞ്ഞു. നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും വി.ഡി സതീശനുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും പറഞ്ഞു. സോളാർ അടിയന്തര പ്രമേയത്തിൽ പിഴവ് ഇല്ല. അടിയന്തിര പ്രമേയം കൊണ്ടുവന്നില്ലെങ്കിൽ വിമർശം വരുമായിരുന്നു. സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Latest News