നിപ രോഗ ബാധയെന്ന സംശയവുമായി ചികിത്സയില്‍ കഴിയുന്നത് നാല് പേര്‍, മരിച്ചത് രണ്ടു പേര്‍

ഫയല്‍ ചിത്രം

കോഴിക്കോട് - നിപ രോഗ ബാധയെന്ന സംശയവുമായി ചികിത്സയില്‍ കഴിയുന്നത് നാല് പേര്‍. രണ്ടു പേര്‍ നേരത്തെ മരണമടഞ്ഞിരുന്നു. ഈ മരണങ്ങളില്‍ ആരോഗ്യവകുപ്പ് വിദഗ്ദ്ധ പരിശോധന തുടങ്ങി. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തെ മരണത്തില്‍ സംശയം തോന്നി ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കള്‍ക്കും സഹോദരി ഭര്‍ത്താവിനും ഇയാളുടെ മകനും സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ലക്ഷണം കണ്ടെത്തിയ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഈ ഫലം വന്നാല്‍ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല. മരിച്ച ആദ്യത്തെയാളുടെ മകനായ ഒന്‍പത് വയസുകാരനാണ് പനിയും ശ്വാസ തടസവുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ സാമ്പിള്‍ നാളെ പൂണയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിന്റെ ഫലം വന്നിട്ടില്ല.

 

Latest News