Sorry, you need to enable JavaScript to visit this website.

വി.ടി ബൽറാം എം.എൽ.എക്ക് ഭീഷണി സന്ദേശം

പാലക്കാട്- വി.ടി ബൽറാം എം.എൽ.എക്ക് ഫെയ്‌സ്ബുക്ക് വഴി ഭീഷണി. രമേശ് പണിക്കർ എന്നയാളാണ് സന്ദേശം അയച്ചത്. തൃശൂർ ചേർപ്പ് സ്‌കൂളിൽ അധ്യാപകരുടെ പാദപൂജ നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ ബൽറാം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ല എന്ന രീതിയിലായിരുന്നു ഇയാൾ മെസഞ്ചർ വഴി സന്ദേശമയച്ചത്. ഇതിനെ പരിഹസിച്ച് ബൽറാം വീണ്ടും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇനി ഈ പണിക്കർ സീരിയസായി പറഞ്ഞതാണോ!
പണിക്കർ ജി സംഘിയായതുകൊണ്ട് Basted എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് ഊഹിക്കാം. നമ്മുടെ സ്വാതന്ത്ര്യ സമര കാലത്ത് അതിന്റെ ഏഴയലത്തേക്കൊന്നും പോകാതെ ഷൂ പോളിഷിംഗ് പോലുള്ള ആർഷ ഫാരത കൈത്തൊഴിലുകളുമായി നടന്ന രാജ്യസ്‌നേഹികളേപ്പോലുള്ളവർ എന്നല്ലേ? മനസ്സിലായി, മനസ്സിലായി.
എന്നാൽ I will not allow to live India എന്ന് പറഞ്ഞാൽ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. മ്മളെയൊക്കെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ല എന്നാണോ അതോ ഇന്ത്യയെത്തന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നാണോ പണിക്കർ ജി പറഞ്ഞു വരുന്നത്?

ചേർപ്പ് സ്‌കൂളിലെ പാദപൂജക്കെതിരായ ബൽറാമിന്റെ പോസ്റ്റ്

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംസ്‌ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിൽ അഭിമാനബോധമുള്ള വിദ്യാർത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിർത്തിയിരിക്കുന്നത്. സംഘ് പരിവാർ നിയന്ത്രണത്തിലുള്ള ചേർപ്പ് സിഎൻഎൻ സ്‌ക്കൂളിലാണ് വേദവ്യാസജയന്തിയുടെ ഭാഗമായി ഗുരുപൂജ എന്ന പേരിലുള്ള ഈ കാലുപിടുത്തം!
സ്‌കൂളിലൂടെ അറിവിന്റെ രൂപത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല, ഭരണഘടനാപരമായി സ്‌റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാർവ്വത്രികമായും നൽകേണ്ട മൗലികാവകാശമാണ്. അധ്യാപകരെന്നത് ഇന്നത്തെക്കാലത്ത് സർവ്വസംഗപരിത്യാഗികളായ അറിവിന്റെ നിറകുടങ്ങളുമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകളുടെ പ്രയോജനം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പേരിലവരെ അപ്രീഷ്യേറ്റ് ചെയ്യുന്നതിൽ തെറ്റില്ല, എന്നാൽ അതിങ്ങനെ കാൽ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡൽ ഭക്തി പ്രകടിപ്പിച്ചുമാകണോ എന്നതാണ് ചിന്തിക്കേണ്ടത്.
ഏത് സംസ്‌ക്കാരമാണിവർ ഇത്ര കേമമായി തലയിലേറ്റി വക്കുന്നത്? മനുഷ്യനെ പല തട്ടുകളിലായിത്തിരിച്ച് മാറ്റിനിർത്തിയിരുന്ന പഴയകാലത്തെ അധീശ സംസ്‌ക്കാരത്തേയോ? മിടുക്കനായ വിദ്യാർത്ഥിയുടെ കുലം നോക്കി അവന്റെ പെരുവിരൽ മുറിച്ചെടുപ്പിക്കുന്ന സവർണ്ണ ഗുരുക്കളുടെ സംസ്‌ക്കാരത്തേയോ? ഭക്തിയും അനുസരണയും അമിത അച്ചടക്കവുമൊക്കെയാണ് ഇന്നും പലരും ഉന്നത സാംസ്‌ക്കാരിക മൂല്യങ്ങളായി കരുതിവച്ചിരിക്കുന്നത്. അനുസരണയുള്ള, നിവർന്നുനിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു ജനതയാണ് ഇത്തരം സംസ്‌ക്കാര വാദികളുടേയും പാരമ്പര്യവാദികളുടേയും എക്കാലത്തുമുള്ള സ്വപ്നം. എന്നാൽ മാത്രമേ നാട് ഭരിക്കുന്ന അമ്പത്താറിഞ്ച് അതിമാനുഷരുടെ ഏകപക്ഷീയമായ മങ്കി ബാത്ത് തള്ളുകൾ കണ്ണു മിഴിച്ച് നിന്ന് ഏറ്റുവാങ്ങുന്ന അടിമക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയൂ എന്ന് അവർക്കറിയാം. അത് മനസ്സിലാക്കി പ്രതിരോധിക്കാൻ, പ്രതിരോധത്തിന്റെ നവ സംസ്‌ക്കാരം സൃഷ്ടിക്കാൻ കേരളത്തിനെങ്കിലും സാധിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ കാലത്ത് തുല്യതയാണ്, പരസ്പര ബഹുമാനമാണ് സംസ്‌ക്കാരം എന്ന് ഇതുപോലുള്ള വിദ്യാലയ നടത്തിപ്പുകാർ മനസ്സിലാക്കിയില്ലെങ്കിലും ജനാധിപത്യ സർക്കാർ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെങ്കിലും മനസ്സിലാക്കാൻ കഴിയണം.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ താത്പര്യമുണ്ട്.

Latest News