Sorry, you need to enable JavaScript to visit this website.

ജി 20 സുരക്ഷാസന്നാഹത്തില്‍ വന്‍ വീഴ്ച;  ബൈഡന്റെ വാഹനവ്യൂഹത്തിലെ കാര്‍ മുങ്ങി 

ന്യൂദല്‍ഹി-ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാസന്നാഹത്തില്‍ വന്‍ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേയ്ക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്‌സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായിപ്പോയിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.30നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐ ടി സി മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പാണ് സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാന്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ള എര്‍ടിഗ കാറുമായി ഡ്രൈവര്‍ പോയത്. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി സ്വകാര്യ വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകയ്ക്ക് എടുത്തിരുന്നു. യു എസ് സ്വന്തം നിലയ്ക്കും 60വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്രക്കാരനില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നത്. 9.30ഓടെയേ ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നുള്ളൂ. തുടര്‍ന്നാണ് അതിന് മുന്‍പ് യാത്രക്കാരനെ താജ് മാന്‍സിംഗ് ഹോട്ടലിലേയ്ക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ തീരുമാനിച്ചത്. യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിച്ചിരുന്നതും ഇതേ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു. അവിടെയ്ക്ക് കാര്‍ പ്രവേശിക്കാന്‍ ശ്രമിക്കെ തടയുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെയും സ്ഥിരം യാത്രക്കാരനായ ബിസിനസുകാരനെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യം ചെയ്തു.
തനിക്ക് പ്രോട്ടോക്കോളുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഡ്യൂട്ടിക്കിടെ പുറത്ത് പോകരുതെന്ന് അറിയുമായിരുന്നില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ബൈഡന്റെ വാഹനവ്യൂഹത്തില്‍നിന്ന് കാര്‍ മാറ്റി. കാറില്‍ പതിച്ചിരുന്ന സ്റ്റിക്കറുകളും ഒഴിവാക്കി. ഡ്രൈവറെയും യാത്രക്കാരനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 
 

Latest News