കാമുകനെ തിരിച്ചുകിട്ടാന്‍ ദുര്‍മന്ത്രവാദം, പി.എച്ച്.ഡി വിദ്യാര്‍ഥിനിക്ക് നഷ്ടമായത് ആറ് ലക്ഷം

പുതുച്ചേരി- പിണങ്ങിയ കാമുകനെ തിരിച്ചുകിട്ടാന്‍ ദുര്‍മന്ത്രവാദം നടത്താനെന്ന പേരില്‍ ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടി. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.
ആറുമാസം മുമ്പായിരുന്നു ആണ്‍സുഹൃത്ത് വിദ്യാര്‍ഥിനിയുമായുള്ള ബന്ധം മതിയാക്കിയത്. ഇതിനിടെ കുടുംബം, പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ടു. പൂജയ്ക്കായി പണം വേണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി.
തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പത്തുദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. ലക്ഷങ്ങള്‍ കൈമാറിയിട്ടും ഫലമില്ലാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിച്ചു.

 

Latest News