Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി ആന്റണി രാജു

കൊച്ചി- റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിത്. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോള്‍ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സര്‍ക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത് ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയില്‍ വേണം പ്രവര്‍ത്തിക്കാന്‍. ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നതെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് അതിന്റെ ഗുണഫലം അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രരാജീവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഈ മാതൃക പഠിക്കാന്‍ ഇതിനകം നാല് സംസ്ഥാനങ്ങളാണ് വന്നതെന്നും പി രാജീവ് പറഞ്ഞു.
റോഡ് സുരക്ഷാ നിയമങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഉപകാരപ്രദമാണെന്നും റോഡ് സുരക്ഷാ സന്ദേശങ്ങള്‍  ജീവിതകാലം മുഴുവന്‍  മുതല്‍ക്കൂട്ട് ആകുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നല്ലൊരു റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 

 

Latest News