ലോക നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍  പങ്കെടുക്കാന്‍ ഭാരത് മണ്ഡപത്തിലെത്തി 

ന്യൂദല്‍ഹി- പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ ലോക നേതാക്കള്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇവരെ സ്വീകരിച്ചത്. ഉദ്ഘാടത്തിന് ശേഷം 'ഒരു ഭൂമി' എന്ന വിഷയത്തിലും ചര്‍ച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഒഡിഷയിലെ പുരിയിലുള്ള കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്റെ മാതൃകയ്ക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവരെ ഹസ്തദാനം നല്‍കി വരവേല്‍ക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കില്ല. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും എത്തില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ അടക്കം 40 ഓളം പ്രമുഖര്‍ പങ്കെടുക്കും. വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചര്‍ച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ധ്യക്ഷത വഹിക്കും. ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. ആദ്യ സെഷന്‍ 'ഒരു ഭൂമി' ഇന്നു രാവിലെ 9ന്. ഉച്ചയ്ക്ക് ശേഷം 'ഒരു കുടുംബം' രണ്ടാം സെഷന്‍. സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കള്‍ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദര്‍ശിക്കും. തുടര്‍ന്ന് ഭാരത് മണ്ഡപത്തില്‍ വൃക്ഷത്തൈ നടും.

Latest News