Sorry, you need to enable JavaScript to visit this website.

ജപ്പാന്‍ ആദ്യ ചാന്ദ്ര ദൗത്യ റോക്കറ്റ് വിക്ഷേപിച്ചു

ടോക്യോ- തനേഗാഷിമ ബഹിരാകാശ പഠന കേന്ദ്രത്തില്‍ നിന്നും എച്ച്. ഐ. ഐ- എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യത്തിന് തുടക്കമായി. റോക്കറ്റ് വിക്ഷേപിച്ച വിവരം ജപ്പാന്റെ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജാക്‌സ)യാണ് സ്ഥിരീകരിച്ചത്.

ചന്ദ്രനെക്കുറിച്ച് പഠനം നടത്തുന്നതിന് സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്ന ബഹിരാകാശ പേടകമാണ് ജപ്പാന്‍ വിക്ഷേപിച്ചത്. പേടകത്തിന് 200 കിലോഗ്രാം ഭാരമുണ്ട്. 

ചന്ദ്രയാന്‍- 3യില്‍ നിന്ന് വ്യത്യസ്തമായി പിന്‍പോയിന്റ് ടെക്‌നോളജി വഴി അടുത്ത വര്‍ഷം ആദ്യവാരത്തില്‍ തന്നെ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാവുന്ന വിധത്തിലാണ് ജപ്പാന്‍ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ചന്ദ്രനില്‍ ഒരു നിശ്ചിത സ്ഥലത്തിന് 100 മീറ്റര്‍ അകലെയെങ്കിലും പേടകം വിജയകരമായി എത്തിക്കുക എന്നതാണ് ജപ്പാന്റെ ലക്ഷ്യം.

നേരത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ജപ്പാന്‍ തങ്ങളുടെ ദൗത്യം രണ്ടു തവണ മാറ്റിവെച്ചിരുന്നു. നിലവില്‍ റഷ്യ. ചൈന. ഇന്ത്യ, യു. എസ് എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കിയത്. ജാപ്പനീസ് സ്വകാര്യ കമ്പനി ഒരു പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമം ഏപ്രിലില്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

Latest News