ലുലുവില്‍ ആസിയാന്‍ ഫെസ്റ്റിവലിന് തുടക്കമായി

റിയാദ്-തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളൊരുക്കി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റ് തുടങ്ങി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു.
വിയറ്റ്‌നാം അംബാസഡര്‍ ഡാംഗ് സുവാന്‍ ഡങ്, ബ്രൂണെ അംബാസഡര്‍ ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍, ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അഹമ്മദ്, മലേഷ്യന്‍ അംബാസഡര്‍ ദാതുക് വാന്‍ സൈദി, മ്യാന്‍മര്‍ അംബാസഡര്‍ ടിന്‍ യു, ഫിലിപ്പൈന്‍സ് ചാര്‍ജ് ഡി അഫയേഴസ് റോമല്‍ മൊമാറ്റോ, സിംഗപ്പൂര്‍ അംബാസഡര്‍ പ്രേംജിത്ത്, മ്യാന്മാര്‍, തായ്‌ലന്റ് അംബാസഡര്‍ ഡാം ബൂന്താം, ജിബൂട്ടി അംബാസഡര്‍ സിയാഉദ്ദീന്‍ സഈദ്, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആസിയാന്‍ രാജ്യങ്ങളിലെ 6200 ഉല്‍പന്നങ്ങളാണ് ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന് എത്തിച്ചിട്ടുള്ളത്.
ഒരിക്കല്‍ കൂടി ആസിയാന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ ഹൈപര്‍മാര്‍ക്കറ്റുകള്‍, സോഴ്‌സിംഗ് ഓഫീസുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, സ്‌റ്റോറുകള്‍ എന്നിവ ആസിയാന്‍ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണക്കാരുടെ വിപുലമായ ശൃംഖല അവിടങ്ങളിലുണ്ടെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.

 

Latest News