ഗ്വാളിയോർ- മധ്യപ്രദേശിലെ ഗ്വാളിയോറിൽ അയൽവാസിയുമായി അവിഹിത ബന്ധത്തിലേർപ്പെട്ട യുവതി സംഭവം കണ്ട മൂന്ന് വയസ്സായ മകനെ ടെറസിൽ നിന്ന് എറിഞ്ഞ് കൊന്നു. പോലീസ് കോൺസ്റ്റബിളായ ഭർത്താവ് ധ്യാൻ സിങ്ങിനോട് കുട്ടി തന്റെ അവിഹിത ബന്ധം വെളിപ്പെടുത്തുമെന്ന് ഭയന്നാണ് ജ്യോതി റാത്തോഡ് എന്ന യുവതി മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
മകനെ കൊലപ്പെടുത്തിയതിന് ശേഷം യുവതി അവനെ കുറിച്ചുള്ള പേടിസ്വപ്നങ്ങൾ കാണാൻ തുടങ്ങിയതോടെ കാര്യങ്ങൾ വഴിത്തിരിവായി. ഇതോടെ യുവതി ഭർത്താവിനോട് കുറ്റം സമ്മതിച്ചു. ഭർത്താവ് ധ്യാൻ സിംഗ് ജ്യോതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജ്യോതിയ്ക്ക് അയൽവാസിയായ ഉദയ് ഇന്ദൗലിയയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഏപ്രിൽ 28 ന് ധ്യാന് സിംഗ് തന്റെ പ്ലാസ്റ്റിക് കടയുടെ ഉദ്ഘാടനം സംഘടിപ്പിച്ച സമയത്തായിരുന്നു സംഭവം. അയൽവാസിയായ ഉദയ് ഇൻഡൗലിയ ഉൾപ്പെടെ നിരവധി പേരെ അദ്ദേഹം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാവരും തിരക്കിലായപ്പോൾ ജ്യോതിയും ഉദയും ടെറസിലെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. അമ്മയെ ടെറസിലേക്ക് അനുഗമിച്ച കുട്ടി കണ്ടതോടെ ഭയന്നുവിറച്ച ജ്യോതി മകനെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം ഏപ്രിൽ 29 ന് മരിച്ചു.
കുട്ടി ടെറസിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് ആദ്യം എല്ലാവരും വിശ്വസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജ്യോതി തന്റെ മകനെ കുറിച്ച് പേടിസ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഒടുവിൽ ഭർത്താവിനോട് കുറ്റം സമ്മതിക്കുയായിരുന്നു. തുടർന്ന് ധ്യാൻ സിംഗ് ഭാര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.