നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന മരിച്ചതായി വ്യാജവാർത്ത

ന്യൂദൽഹി- നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ദിവ്യ സ്പന്ദന എന്ന രമ്യ മരിച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. ജനീവയിൽ നടി സന്തോഷത്തോടെ ഇരിക്കുന്നുണ്ടെന്നും മരണവാർത്ത കള്ളമാണെന്നും സ്ഥിരീകരണമുണ്ടായതോടെയാണ് അഭ്യൂഹം അടങ്ങിയത്. കോൺഗ്രസിന്റെ ഐടി സെൽ ചെയർമാൻ കെ.ടി ലക്ഷ്മി കാന്തൻ കിംവദന്തികൾ '100% കള്ളമാണെന്ന് വ്യക്തമാക്കി. 

'@divyaspandana യോട് സംസാരിച്ചതേയുള്ളു. അവൾ ജനീവയിലാണ്, കോളുകൾ വരുന്നത് വരെ സമാധാനത്തോടെ ഉറങ്ങുകയായിരുന്നു. ഇത് ട്വീറ്റ് ചെയ്ത നിരുത്തരവാദപരമായ വ്യക്തി ആരായാലും വാർത്ത ഫ്‌ളാഷായി പുറത്തു വിട്ട വാർത്താ മാധ്യമങ്ങളും ലജ്ജിക്കട്ടെയെന്ന് മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രൻ എക്‌സിലെ പോസ്റ്റിൽ കുറിച്ചു. 


2012ൽ യൂത്ത് കോൺഗ്രസിൽ ചേർന്ന കന്നഡ നടി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സോഷ്യൽ മീഡിയ പ്രതിച്ഛായ വർധിപ്പിച്ചതിന്റെ ബഹുമതി അവർക്കായിരുന്നു. 2018-വരെ ഈ സ്ഥാനത്ത് തുടർന്നു. 

മുൻ ലോക്സഭാംഗമായ മിസ് സ്പന്ദന അടുത്തിടെ ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നതിനെക്കുറിച്ച് തുറന്നുപറയുകയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തനിക്ക് വൈകാരിക പിന്തുണ നൽകിയതായും വെളിപ്പെടുത്തിയിരുന്നു. ''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ് എന്നായിരുന്നു സ്പന്ദന പറഞ്ഞത്.
 

Latest News