പുതുപ്പള്ളിയില്‍ പോളിംഗ് വെട്ടിക്കുറക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു- തിരുവഞ്ചൂര്‍

കോട്ടയം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വെട്ടികുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനു പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരുന്നു. സര്‍ക്കാര്‍ ആരോപണത്തിന് മറുപടി നല്‍കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു .

സി.പി.എം നടപടിക്ക് പിന്നില്‍ പരാജയഭീതിയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും നേരത്തെ പോളിംഗ് വെട്ടികുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീക്കം നടന്നുവെന്ന് ആരോപിച്ചിരുന്നു.

27 ാം ബൂത്തില്‍ വോട്ടിംഗ് മന്ദഗതിയില്‍ ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നം ആരാഞ്ഞപ്പോള്‍ ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. സമാധാനപരമായി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നല്‍കിയിട്ടും കൂടുതല്‍ മെഷീന്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്ത് കൊണ്ട് ആക്‌സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ ആകാത്തത് ചരിത്രത്തിലാദ്യമാണ്. ആ ഗുണ്ടകള്‍ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവര്‍ക്കും അറിയാമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News