Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്‌നേഹം ഞെട്ടിച്ചു; മന്ത്രി ആകുമോയെന്ന് തീരുമാനിക്കേണ്ടത് എൽ.ഡി.എഫ് -ഗണേഷ്‌കുമാർ

- മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല പത്തനാപുരത്തെ ജനങ്ങൾ തന്നെ ജയിപ്പിച്ച് നിയമസഭയിലേക്ക് അയച്ചതെന്നും ഗണേഷ് കുമാർ

കൊല്ലം - പുതുപ്പള്ളി സന്ദർശനത്തിനിടെ യു.ഡി.എഫ് പ്രവർത്തകർ നൽകിയ സ്‌നേഹവായ്പ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോൺഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. പുതുപ്പള്ളിയിലെ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുമ്പിൽ തന്നെ തടഞ്ഞുനിർത്തി സുഹൃത്തുക്കൾ സ്‌നേഹം പങ്കുവെക്കുകയായിരുന്നു. നമ്മുടെ കൂടെയുണ്ടായിരുന്ന ആളാണെന്നും കണ്ടതിൽ സന്തോഷമെന്നും അവർ പറഞ്ഞതായും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി ആളുകൾ കാണിക്കുന്ന സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതായിരുന്നു രാഷ്ട്രീയത്തിൽ വരുമ്പോൾ സ്വപ്‌നം കണ്ടതും. അത് യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച് എൽ.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. തന്നോടോ തനിക്കോ ആരോടും താൽപര്യക്കുറവില്ല. മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല പത്തനാപുരത്തെ ജനങ്ങൾ തന്നെ ജയിപ്പിച്ച് നിയമസഭയിലേക്ക് അയച്ചതെന്നും ഗണേഷ് കുമാർ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 അതിനിടെ, ഗണേഷ്‌കുമാറിന്റെ ഇടച്ചിലിന് പിന്നാലെ, കേരള കോൺഗ്രസ് ബിയുടെ ജനറൽസെക്രട്ടറി കെ.ജി പ്രജിത്തിനെ മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഇന്നലെയാണ് സി.പി.എം താൽപര്യപ്രകാരം കേരള കോൺഗ്രസ് ബി സ്ഥാപക നേതാവായിരുന്ന ആർ ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തെ തുടർന്ന് പാർട്ടി നോമിനിയായി നിശ്ചയിച്ച കെ.ജി പ്രജിത്തിനെ മുന്നാക്ക വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റി എം രാജഗോപാലൻ നായരെ നിയമിച്ച്
സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പാർട്ടിയോട് ആലോചിക്കാതെ, പാർട്ടി പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഗണേഷ്‌കുമാർ ഇടതുമുന്നണി കൺവീനർക്ക് കത്ത് നൽകുകയായിരുന്നു. ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച ഗണേഷ്‌കുമാർ മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തെറ്റ് ബോധ്യമായതോടെ പുതിയ ഉത്തരവിലൂടെ അത് തിരുത്താമെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയാണുണ്ടായത്.

Latest News