പയ്യന്നൂർ - ഫോക്‌ലാൻഡും ഡോർഫ് കെറ്റലും സംയുക്തമായി പയ്യന്നൂരിൽ സംഘടിപ്പിച്ച, 'ഇരുന്നു പറയൽ' വേറിട്ട അനുഭവമായി. ലോക പ്രശസ്ത കലാ ഗവേഷകൻ ദക്ഷിണ കൊറിയൻ സ്വദേശി പ്രൊഫ. ഡോംഗ് സംഗ്ഹയാണ് ചർച്ച നയിച്ചത്.
കലാകാരന്മാരുടെ സൗഹൃദ കൂട്ടായ്മ ലക്ഷ്യം വെച്ചാണ് ഫോക് ലാൻഡ് ഈ നവീനമായ പരിപാടി സംഘടിപ്പിച്ചത്.
1996 ൽ ഇന്ത്യയിൽ വന്ന് കണ്ടും പഠിച്ചതും ഗവേഷണം ചെയ്തതുമായ കലാരൂപങ്ങളുടെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. അധ്യക്ഷനും ഉദ്ഘാടകനും അതിഥികളുമില്ലാതെ, പരിപാടിയിൽ എത്തിയ എല്ലാവരും ഒരേസമയം, അതിഥികളും ആതിഥേയരുമാവുന്ന വിധത്തിലായിരുന്നു സംഘാടനം. വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിച്ച് കലാകാരന്മാരായ ഡോ.അന്വേഷ മഹന്ത(സത്രിയ നൃത്തം, അസം), വിശ്വനാഥൻ പുലവർ, പാലക്കാട് (തോൽപാവക്കൂത്ത്), ടി.കൃഷ്ണൻ, നാരായണൻ നമ്പീശൻ, കരിവെള്ളൂർ (കഥകളി), രത്‌നകുമാർ, കൃഷ്ണൻ കുട്ടി (ഓട്ടൻ തുള്ളൽ), കരിവെള്ളൂർ രമേശൻ (ഇടക്ക, തബല), ഹരിമോഹൻ, മനോജ് വെള്ളൂർ (ശിവപാല താളം), ഡോ.അനില സുനിൽ, കലാമണ്ഡലം സൗമ്യ (മോഹിനിയാട്ടം), സീതാ ശശിധരൻ (ഭരതനാട്യം), നീലിമ (നങ്ങ്യാർ കൂത്ത്), കെ.സുരേശൻ (പൂരക്കളി), രജിതാ രാജൻ (നാടകം), മിത്ര വിന്ദ (ഹിന്ദുസ്ഥാനി സംഗീതം), സതീശൻ ബങ്കളം (ചുവർ ചിത്രം), കെ.കൃഷ്ണൻ നമ്പൂതിരി (തിടമ്പു നൃത്തം), മധു കുറ്റൂരാൻ, കൃഷ്ണൻ പെരുവണ്ണാൻ, ബാലൻ പെരുവണ്ണാൻ, സുനിൽ ചെറുകുന്ന് (തെയ്യം) തുടങ്ങിയവർ പങ്കെടുത്തു.
സത്രി, ഓട്ടൻ തുള്ളൽ, ശിവപാല താലം, കഥകളി സംഗീതം എന്നിവയുടെ സോദോഹരണ ക്ലാസും നടന്നു.
പയ്യന്നൂർ ഫോക്‌ലാൻഡിൽ നടന്ന പരിപാടിയിൽ ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ, തടം പരമേശ്വരൻ, ഡോ.വി.ജയരാജ് എന്നിവർ ചർച്ചകൽക്കു നേതൃത്വം നൽകി. വിവിധ കലാകാരന്മാരും കലോപാസകരും ഒരേ വേദിയിൽ അണി നിരന്നതും വിവിധ ആശയങ്ങളും കലാദർശനങ്ങളും പങ്കുവെച്ചതും പുതിയ അനുഭവമായി. ഡോ.ഡോംഗ് സംഗ്ഹ കലാകാരന്മാരെ അനുമോദിച്ചു.