ലണ്ടൻ-ടിക് ടോക് താരം ഹരീം ഷായുടെ ഭർത്താവിനെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടു പോയി. ഹരീം ഷാം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. ദമ്പതികൾ ലണ്ടനിലായിരുന്നുവെന്നും ഒരാഴ്ച മുമ്പാണ് ഭർത്താവ് ബിലാൽ നാട്ടിലേക്ക് മടങ്ങിയതെന്നും സന്ദേശത്തിൽ പറയുന്നു. ചില ജോലികൾക്കായാണ് ബിലാൽ പാകിസ്ഥാനിലെത്തിയതെന്നും അപ്പോൾ സാധാരണ വസ്ത്രത്തിലെത്തിയ ചിലർ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഹരീം ഷാ പറയുന്നു. സംഭവത്തിൽ അവർ പാക് അന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സഹായം തേടി.
മുൻപ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകൾ മറിയം നവാസിന്റെ ഉത്തരവ് പ്രകാരമാണ് ചിലർ ബിലാലിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ഹരീം ഷാ പറഞ്ഞു. പാകിസ്ഥാനിൽ യുവതിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിക്കു പിന്നാലെ യുവതി പ്രധാനമന്ത്രി ഷഹബാസ് ശരീഫിനോടൊപ്പം നടന്നുപോകുന്ന 25 സെക്കൻഡ് വീഡിയോ ക്ലിപ്പ് ഹരീം ഷാ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ബിലാലിന് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിരപരാധിയാണെന്നും ഹരീം ഷാ പറഞ്ഞു. കുടുംബം പോലീസിലും കോടതിയിലും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു.