പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് തുടങ്ങി 

കോട്ടയം- 53 വര്‍ഷത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ പേര് ബാലറ്റിലില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് പുതുപ്പള്ളി ഒരുങ്ങി. ഇന്ന് ഏഴുമുതല്‍ തുടങ്ങിയ വോട്ടെടുപ്പ്.വൈകിട്ട് ആറുവരെയാണ്  എട്ടിനാണ് വോട്ടെണ്ണല്‍. 1,76,417 വോട്ടര്‍മാരാണുള്ളത്.
നിയമസഭയിലെ ബലാബലത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതല്ല ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും നിര്‍ണായകമാണ്. ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തെരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.
പോയ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയതീരത്തേക്ക് എത്തിക്കാനാണ്. കഴിഞ്ഞ തവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.എന്‍.ഡി.എ. സമീപകാലത്ത് സ്വന്തമാക്കിയ ഏറ്റവും വലിയ വോട്ടുശേഖരം പി.സി. തോമസിലൂടെയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന് 20,911 വോട്ട് നേടാനായി. ലിജിന്‍ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. മികച്ചപ്രവര്‍ത്തനം നടത്തിയ ആം ആദ്മി പാര്‍ട്ടി എത്ര വോട്ട് നേടുമെന്നതും പ്രധാനം. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.

Latest News