രാഹുലും പ്രിയങ്കയും തെറ്റിയെന്ന് ബി.ജെ.പിയുടെ വീഡിയോ, എന്താണ് വാസ്തവം?

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്ല ബന്ധത്തിലല്ലെന്ന് സൂചിപ്പിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടു. ഞായറാഴ്ച രാവിലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.

'രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധം ഒരു സാധാരണ സഹോദരനും സഹോദരിയും പോലെയല്ല. പ്രിയങ്ക രാഹുലിനേക്കാള്‍ വേഗതയുള്ളവളാണ്, പക്ഷേ പാര്‍ട്ടി രാഹുലിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു, സോണിയ ഗാന്ധിയും അദ്ദേഹവുമായി പൂര്‍ണമായും യോജിക്കുന്നു! ഇതിനാലാണ് പ്രിയങ്ക വിട്ടുനില്‍ക്കുന്നത്. ഇന്ത്യ സഖ്യ യോഗങ്ങളില്‍ അവര്‍ പങ്കെടുക്കുന്നില്ല. എങ്ങനെയാണ് സഹോദരിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം രാഹുല്‍  ഉപയോഗിക്കുന്നത് എന്ന് കാണാന്‍ വീഡിയോ കാണുക,' വീഡിയോയുടെ അടിക്കുറിപ്പില്‍ ബി.ജെ.പി എഴുതി.

ഇന്ത്യ സഖ്യ യോഗങ്ങളില്‍ പ്രിയങ്കയുടെ അസാന്നിധ്യം ചൂണ്ടിക്കാണിക്കുന്ന വീഡിയോയുടെ ആഖ്യാതാവ്, രക്ഷാബന്ധന്‍ ദിനത്തില്‍പോലും രാഹുല്‍ ഗാന്ധി തന്റെ കൈത്തണ്ടയില്‍ രാഖി അണിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

'ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പ്രിയങ്ക ഗാന്ധി 28ലധികം റാലികള്‍ നടത്തി പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ 39 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പരാജയം രാഹുല്‍ ഗാന്ധി ഉറപ്പാക്കി. ഇപ്പോഴും എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ് നല്‍കുന്നത്. ഗൃഹലക്ഷ്മി പദ്ധതിയും അദ്ദേഹം ആരംഭിച്ചു. അതുകൊണ്ടായിരിക്കാം കര്‍ണാടക വിജയത്തിന് ശേഷം പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധിയില്‍നിന്ന് അകന്നു നിന്നത് -വീഡിയോയുടെ ആഖ്യാതാവ് പറയുന്നു.

വീഡിയോയിലെ അവകാശവാദങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളഞ്ഞു. രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ കര്‍ണാടകയിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ കൈയില്‍ രാഖി കാണാമെന്നും കോണ്‍ഗ്രസ് മീഡിയ ടീമിലെ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ബി.ജെ.പിയുടെ വിഡ്ഢികളായ ട്രോളര്‍മാരുടെ ഭാവന മാത്രമാണിതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

 

Latest News