Sorry, you need to enable JavaScript to visit this website.

സൈബർ ആക്രമണത്തിൽ പരാതി നൽകി ഗീതു; കോൺഗ്രസ് നടപടി മ്ലേച്ഛമെന്ന് ജെയ്ക് സി തോമസ്  

കോട്ടയം - തനിക്കെതിരായ സൈബർ ആക്രമണം മാനസികമായി ഏറെ വേദനയുണ്ടാക്കിയെന്നും സ്ത്രീകൾ പോലും അധിക്ഷേപിച്ച് കമന്റിട്ടിട്ടും ഇതിനെ തള്ളിപ്പറയാൻ ഒരൊറ്റ കോൺഗ്രസ് നേതാവും രംഗത്തുവന്നില്ലെന്നും പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ് പറഞ്ഞു. സംഭവത്തിൽ താൻ കോട്ടയം എസ്.പിക്ക് പരാതി നല്കിയതായും അവർ അറിയിച്ചു.
  ഒൻപത് മാസം ഗർഭിണിയായ തന്നെ അപമാനിച്ചതിൽ കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പോലീസിൽ പരാതി നൽകിയത്. സൈബർ ആക്രമണം ആരും ആർക്കെതിരെയും നടത്താൻ പാടില്ലെന്നാണ് തന്റെ നിലപാട്. തനിക്കെതിരെ എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് ഏറെ വേദനയുണ്ടാക്കിയെന്നും കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്ന് വ്യാപക ആക്രമണമാണ് ഉണ്ടാകുന്നതെന്നും ഗീതു പ്രതികരിച്ചു.
 അതിനിടെ, ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണം മ്ലേച്ഛമാണെന്നും ഇതോടുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണമറിയാൻ കൗതുകമുണ്ടെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. ഭാര്യ തനിക്ക് പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബർ അധിക്ഷേപമെന്നും ജെയ്ക് പറഞ്ഞു.
 'ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ പ്രവർത്തനത്തിന് ഇറക്കുന്നുവെന്നും സഹതാപം ഉണ്ടാക്കാനുള്ള ജയ്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു' അധിക്ഷേപം. ഗീതു വോട്ടഭ്യർത്ഥിക്കുന്ന ദൃശ്യ മാധ്യമങ്ങളിലെ വാർത്ത എഡിറ്റ് ചെയ്ത് വികലമാക്കിയായിരുന്നു പ്രചാരണം. ഫാന്റം പൈലി എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയിൽ മോശമായ നിരവധി കമന്റുകളുണ്ടായി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഇടതു മുന്നണിയും തീരുമാനിച്ചതായാണ് വിവരം.

Latest News