Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ പട്ടിണികിടന്ന് മൂന്നുപെണ്‍കുട്ടികൾ മരിച്ചു

ന്യൂദൽഹി- രാജ്യതലസ്ഥാനമായ ദൽഹിയിൽ എട്ടുദിവസമായി ഭക്ഷണം ലഭിക്കാതെ മൂന്നു പെണ്‍കുട്ടികൾ വിശന്നുമരിച്ചു. എട്ടും നാലും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ മൂന്നു കൂട്ടികളെയുമായി അമ്മ ദൽഹിയിലെ ലാൽ ബഹദൂർ ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ തന്നെ മൂന്നു കുട്ടികളും മരിച്ചതായി വ്യക്തമാക്കി. എങ്ങിനെയാണ് കുട്ടികൾ മരിച്ചതെന്ന് പോലീസ് അമ്മയോട് ചോദിച്ചെങ്കിലും എനിക്ക് ഭക്ഷണം തരൂവെന്ന് പറഞ്ഞ് അമ്മ കുഴഞ്ഞുവീണു. കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് എട്ടുദിസമായി ഈ കുട്ടികൾ ഒരു ഭക്ഷണവും കഴിച്ചിട്ടില്ലെന്ന് വ്യക്തമായത്. മൂന്നു കുട്ടികളുടെയും ആമാശയം ഏറെക്കുറെ കാലിയായിരുന്നു. വിശപ്പാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. തന്റെ പതിനഞ്ചു കൊല്ലത്തെ സർവീസിനിടയിൽ ഇത്തരത്തിലൊരു സംഗതി ഇതാദ്യമായാണ് കാണുന്നതെന്നാണ് ആശുപത്രിയിലെ ഒരു ഡോക്ടർ പ്രതികരിച്ചത്.
ബംഗാളിൽനിന്നുള്ള ഈ കുടുംബം കഴിഞ്ഞയാഴ്ച്ചയാണ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം കിഴക്കൻ ദൽഹിയിലെ മണ്ഡാവലിയിലേക്ക് എത്തിയത്. ഇവരുടെ ഭർത്താവിനെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. റിക്ഷ ഓടിച്ച് ജീവിതം പുലർത്തുകയായിരുന്നു ഇയാളുടെ റിക്ഷ കളവുപോവുകയും ചെയ്തു. തുടർന്ന് തൊഴിലന്വേഷിച്ച് പോയതായിരുന്നു ഇദ്ദേഹം. 
ദുരന്തത്തിൽ ദൽഹിയിലെ ആം ആദ്മി സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി. ഭരണനിർവഹണത്തിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്നും കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന അരി അർഹരിലേക്ക് എത്തിക്കാൻ ദൽഹി സർക്കാർ ശ്രമിക്കുന്നില്ലെന്നും ആം ആദ്മി ആരോപിച്ചു. സർക്കാർ സംവിധാനം പൂർണമായി പരാജയപ്പെട്ടതായി കോൺഗ്രസും കുറ്റപ്പെടുത്തി. അതേസമയം, അരി വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സർക്കാർ പദ്ധതിയെ കേന്ദ്ര സർക്കാർ അട്ടിമറിച്ചതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നാണ് ആം ആദ്മിയുടെ മറുപടി.
 

Latest News