സൗദി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ ഇല്ലെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

റിയാദ് - രാജ്യത്ത് തൊഴിലന്വേഷകരുടെ പട്ടികയില്‍ ആറായിരത്തോളം സൗദി ഡോക്ടര്‍മാരുണ്ടെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് സെക്രട്ടറി ജനറല്‍ ഡോ. സുലൈമാന്‍ അല്‍ഇംറാന്‍ പറഞ്ഞു. ബാച്ചിലര്‍ ബിരുദധാരികളായ 440 ഡോക്ടര്‍മാരും ഉന്നത ബിരുദധാരികളായ അഞ്ചു ഡോക്ടര്‍മാരും മാത്രമാണ് തൊഴിലന്വേഷകരായുള്ളത്. ഇവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന നഗരങ്ങളിലും പ്രവിശ്യകളിലും തൊഴില്‍ തേടുന്നവരാണ്. സൗദിയിലെ പ്രധാന നഗരങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് എമ്പാടും തൊഴിലവസരങ്ങള്‍ ലഭ്യമാണ്. പത്തു വര്‍ഷത്തിനു ശേഷം സൗദിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ സൗദിവല്‍ക്കരണം 70 ശതമാനമായി ഉയരും. പത്തു വര്‍ഷത്തിനു ശേഷം ദന്ത ഡോക്ടര്‍മാരുടെ എണ്ണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് രാജ്യത്തിന് സാധിക്കും. ഈ വര്‍ഷാദ്യം സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് നടത്തിയ സമഗ്ര പഠനത്തില്‍ 950 ദന്ത ഡോക്ടര്‍മാരും 700 ഫാര്‍മസിസ്റ്റുകളും തൊഴില്‍ അന്വേഷിക്കുന്നതായി വ്യക്തമായി. അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോഴ്‌സുകള്‍ പാസായ 3,000 ഓളം സ്വദേശികളും തൊഴില്‍ അന്വേഷിക്കുന്നുണ്ടെന്ന് ഡോ. സുലൈമാന്‍ അല്‍ഇംറാന്‍ പറഞ്ഞു.
രാജ്യത്ത് തൊഴിലന്വേഷകരുടെ പട്ടികയില്‍ ആറായിരത്തോളം സൗദി ഡോക്ടര്‍മാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി പ്രാദേശിക പത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് രജിസ്‌ട്രേഷനുള്ള 5,967 സൗദി ഡോക്ടര്‍മാരാണ് തൊഴില്‍ തേടുന്നത്. തൊഴിലന്വേഷകരായ ആയിരക്കണക്കിന് സൗദി ഡോക്ടര്‍മാരുണ്ടായിരിക്കെ ആരോഗ്യ മന്ത്രാലയം വിദേശങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 26,216 വിദ്യാര്‍ഥികളുണ്ട്. എട്ടു മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്. അടുത്ത കാലത്ത് ആരംഭിച്ച ഏതാനും മെഡിക്കല്‍ കോളേജുകളില്‍ ഇതുവരെ ഡോക്ടര്‍മാര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. സൗദിയില്‍ ആകെ 37 മെഡിക്കല്‍ കോളേജുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ്. അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ പുരുഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുന്നത്. വിദ്യാര്‍ഥിനികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന ഒരു മെഡിക്കല്‍ കോളേജും രാജ്യത്തുണ്ട്.
 

Latest News