Sorry, you need to enable JavaScript to visit this website.

എ സി മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ബെനാമി ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കും. തട്ടിപ്പ് കേസില്‍ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.
മുന്‍ മാനേജര്‍ ബിജു കരീം, പി പി കിരണ്‍, അനില്‍ സേട്ട് എന്നിവര്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞയാഴ്ച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23മണിക്കൂര്‍ നീണ്ട പരിശോധനയില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകള്‍ ഇഡി പരിശോധിച്ചിരുന്നു.
അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും മറുപടി നല്‍കിയതായി എസി മൊയ്തീന്‍ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും മറുപടി അയച്ചതായി മൊയ്തീന്‍ അറിയിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയവും തല്‍ക്കാലം ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നതില്‍ നിന്ന് മൊയ്തീനെ പിന്തിരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, ബിനാമി ഇടപാടുകളിലൂടെ പണം കൈപ്പറ്റിയതിന് ഇഡിയുടെ പട്ടികയിലുള്ള മറ്റുള്ളവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും. കരുവന്നൂര്‍ ബാങ്കില്‍ ബിനാമി ലോണ്‍ ഇടപാട് നടന്നതില്‍ എ.സി.മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Latest News