Sorry, you need to enable JavaScript to visit this website.

ചൈന സന്ദര്‍ശിക്കാനൊരുങ്ങി പുടിന്‍

ക്രെംലിന്‍- ചൈനയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഒക്ടോബറില്‍ ചൈനയില്‍ നടക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് ഫോറത്തില്‍ പങ്കെടുക്കാനുള്ള പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് പുടിന്‍ പുറപ്പെടുന്നത്.  

യുക്രെയ്‌നിലെതിയുള്ള യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ബ്ലൂംബെര്‍ഗ് ആണ് പുടിന്റെ ചൈന സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണം റഷ്യന്‍ പ്രസിഡന്റ് സ്വീകരിച്ചതിന് പിന്നാലെ പുടിന്റെ ചൈന സന്ദര്‍ശനത്തിനായി ക്രെംലിന്‍ തയ്യാറെടുക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഹേഗിലെ കോടതി വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്ന്‍ സന്ദര്‍ശനത്തിന് പുറമെ പുടിന്‍ റഷ്യന്‍ അന്താരാഷ്ട്ര അതിര്‍ത്തി ഇതുവരെ കടന്നിട്ടില്ല. ഓഗസ്റ്റില്‍ കോപ്പന്‍ഹേഗനിലെ പ്രാദേശിക ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഐ. സി. സി ഉത്തരവ് നടപ്പിലാക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയും പുടിന്‍ ഒഴിവാക്കി. ഐ. സി. സിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വരില്ലെന്നും പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്നും പുടിന്‍ അറിയിച്ചിരുന്നു. 

തന്റെ സുരക്ഷ പൂര്‍ണമായി ഉറപ്പുനല്‍കുന്ന രാജ്യങ്ങളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പുടിന്‍ തയ്യാറുള്ളൂവെന്നും ആ സ്ഥലങ്ങളില്‍ ഒന്നാണ് ചൈനയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News