കൽപറ്റ-ലോക്‌സഭയിൽ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് മണ്ഡലത്തിന്റെ ഹൃദയഭൂമിയായ വയനാട്ടിൽ നാണംകെട്ട് കോൺഗ്രസ് പ്രവർത്തകർ. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള നേതാക്കളുടെ ചക്കളത്തിപ്പോരാണ് പ്രത്യേക താത്പര്യങ്ങളില്ലാത്ത പ്രവർത്തകരെ തലകുനിച്ചുനിൽക്കാൻ നിർബന്ധിതരാക്കുന്നത്. ഏറ്റവും ഒടുവിൽ മുൻ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും നിലവിലെ ഡി.സി.സി പ്രസിഡന്റും മുൻ എം.എൽ.എയുമായ എൻ.ഡി.അപ്പച്ചനും കഴിഞ്ഞ ശനിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ക്ലിപ്പും പാർട്ടി ബത്തേരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായിരിക്കെ സക്കറിയ മണ്ണിൽ 2021 ഓഗസ്റ്റ് അഞ്ചിന് കെ.പി.സി.സി പ്രസിഡന്റിന് എഴുതിയ കത്തും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് കോൺഗ്രസ് പ്രവർത്തകരെ നട്ടെല്ലുവളയ്‌ക്കേണ്ട അവസ്ഥയിലേക്ക് നയിച്ചത്.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പ്രായത്തിൽ വളരെ മുതിർന്ന എൻ.ഡി.അപ്പച്ചനോടു കയർക്കുന്നതും പുലഭ്യം വിളിക്കുന്നതുമാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ. സുൽത്താൻബത്തേരി അർബൻ ബാങ്കിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളിലേക്ക് വെളിച്ചം വീശുന്നതാണ് സക്കറിയ മണ്ണിൽ കെ.പി.സ.ിസി അധ്യക്ഷന് അയച്ച കത്ത്.
സുൽത്താൻബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിന്റെ പശ്ചാത്തത്തിലായിരുന്നു അപ്പച്ചനും ബാലകൃഷ്്ണനുമായുള്ള സംഭാഷണം. കണ്ണേത്തുമല ജീപ്പ് അപകടത്തിൽ മരിച്ച തോട്ടം തൊഴിലാളി സ്ത്രീകളുടെ മൃതദേഹങ്ങളിൽ രാഹുൽഗാന്ധി എം.പിക്കുവേണ്ടി റീത്ത് സമർപ്പിച്ചശേഷം മക്കിമലയിൽനിന്നു മടങ്ങുന്നതിനിടെയാണ് അപ്പച്ചന് ബാലകൃഷ്ണന്റെ വിളിയെത്തിയത്. അപ്പച്ചൻ ഫോൺ എടുത്തതിനു പിന്നാലെ ബാലകൃഷ്ണൻ ക്ഷുഭിതനായി സംസാരിക്കുന്നതും പുലഭ്യം വിളിക്കുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. പാർട്ടി പ്രവർത്തനം നിർത്തുകയാണെന്നും തന്നെ പുറത്താക്കട്ടെയെന്നും സംഭാഷണത്തിനിടെ ബാലകൃഷ്ണൻ പറയുന്നുണ്ട്.
ടെലിഫോണിൽ വിളിച്ച് പുലഭ്യം പറഞ്ഞതിന് ബാലകൃഷ്ണനെതിരെ അപ്പച്ചൻ എ.ഐ.സി.സി, കെ.പി.സി.സി അധ്യക്ഷൻമാർക്ക് പരാതി അയച്ചതായാണ് അറിയുന്നത്. ഓഡിയോ ക്ലിപ്പ് എങ്ങനെ ചോർന്നുവെന്നതും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. റിക്കാർഡായ സംഭാഷണം പുറത്തുപോയതിൽ അപ്പച്ചനെയും ബാലകൃഷ്ണനെയും സംശയിക്കുന്നവർ പാർട്ടിയിലുണ്ട്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് പാർട്ടി ഘടകത്തിൽ ഗ്രൂപ്പുകൾ തമ്മിലുള്ള അടി കൊഴുക്കുന്നതിനിടെയാണ് ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്.
അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത ആരോടെങ്കിലും പത്തുലക്ഷം രൂപ വാങ്ങിക്കൊടുക്കാൻ മുതിർന്ന നേതാവ് തന്നെ അധികാരപ്പെടുത്തിയെന്നും ഇതനുസരിച്ച് ഒരാളിൽനിന്നു വാങ്ങിയ 15 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അദ്ദേഹത്തെ ഏൽപ്പിച്ചുവെന്നുമാണ് സക്കറിയ മണ്ണിൽ കെ.പി.സി.സി അധ്യക്ഷന് അയച്ച കത്തിൽ. പണം നൽകിയ വ്യക്തിക്ക് ജോലി നൽകുകയോ തുക തിരിച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അർബൻ ബാങ്കിലെ നിയമന അഴിമതി വിവാദം അന്വേഷിക്കുന്നതിന് കെ.പി.സി.സി നേതൃത്വം ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതി പരാതി സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് അയയ്ക്കുന്നതെന്നും സക്കറിയുടെ കത്തിൽ പറയുന്നു.