Sorry, you need to enable JavaScript to visit this website.

ആരോഗ്യമന്ത്രിമാരുടെ ആത്മകഥയിൽ സർക്കാർ ചികിത്സ ജീവിതം ദുരന്തമാക്കുന്നതും പറയണമെന്ന് ജോയ് മാത്യു

കോഴിക്കോട്- ആരോഗ്യമന്ത്രിമാർ ആത്മകഥ ഉണ്ടാക്കി  അത് സിലബസ്സിൽ തിരുകിക്കയറ്റി  കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുമ്പോൾ ചില സത്യങ്ങൾ ഉൾക്കൊള്ളിക്കാൻ മറക്കരുതെന്നും സർക്കാർ ചികിത്സ എങ്ങിനെ ഒരു  മനുഷ്യ ജീവിതം ദുരിതമയമാക്കാം എന്നത് പുതിയ കുട്ടികൾ പഠിക്കേണ്ടതാണെന്നും നടൻ ജോയ് മാത്യു. സർജറിക്കിടെ കത്രിക വയറിൽ കുടുങ്ങി ജീവിതം ദുരിതമയമായ കോഴിക്കോട് ഹർഷിനക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. 

'ഗവർമെന്റ് മെഡിക്കൽ കോളജ് ആശുപത്രികൾ എക്കാലത്തും സാധാരണ ക്കാരോട് കാരൂണ്യരഹിതമായേ പെരുമാറാറുള്ളൂവെന്നും ജോയ് മാത്യു പറഞ്ഞു. ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അവകാശപ്പെട്ടതാണ് നല്ല ചികിത്സാ സൗകര്യങ്ങൾ .എന്നാൽ ഇത് ആരുടെയോ ഔദാര്യം എന്ന മട്ടിലാണ് ഇവിടെ ജോലിചെയ്യുന്ന ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും കാണുന്നത്. അപ്പോൾ ചികിത്സയിൽ ആത്മാര്ഥത അശേഷം കാണില്ല എന്നത് തീർച്ചയാണല്ലോ.
അതുകൊണ്ടാണ് ശസ്ത്രക്രിയക്കിടെ ഒരു കത്രിക രോഗിയുടെ വയറ്റിൽ മറന്ന് വെച്ചത് .(ഇത് തിരിച്ചറിഞ്ഞ കേസ് ,അന്വേഷിച്ച് ചെന്നാൽ ആരുടെയൊക്കെ വയറ്റിൽ എന്തെല്ലാം ഉപകരണങ്ങൾ മറന്ന് വെച്ചു എന്ന കണക്ക് അമ്പരപ്പിക്കുന്നതായിരിക്കും )
കഴിഞ്ഞ അഞ്ചു വർഷമായി ഹർഷിന എന്ന മൂന്നുമക്കളുടെ അമ്മ അനുഭവിച്ച വേദനക്ക് കണക്കില്ല .ചികിത്സക്കായി ചിലവാക്കിയ പണത്തിന്റെ കണക്ക് വേറെ .
ഈ ചികിത്സാപ്പിഴവിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഗവർമെന്റ് കാണിക്കുന്ന 
അലംഭാവത്തിനെതിരെ ഹർഷിന നടത്തുന്ന സമരം തിരുവോണ ദിവസമായ ഇന്നലെ നൂറ് ദിവസം തികയുകയാണ് -
എല്ലാവരും ഓണം ഉണ്ണുമ്പോൾ ശൂന്യമായ നാക്കില മുന്നിൽവെച്ച് ഹർഷിനായും സമരസിമിതി പ്രവർത്തകരും ഉപവാസം അനുഷ്ഠിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹർഷിനക്ക്  പിന്തുണ പ്രഖ്യാപിക്കുന്നതായും ജോയ് മാത്യു പറഞ്ഞു. 

Latest News