പാലക്കാട് - മണ്ണാർക്കാട് ഭീമനാട് കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ(23), റിൻഷി (18) എന്നിവരാണ് മരിച്ചത്. ആദ്യം ഒരാൾ വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും ചേർന്നാണ് മൂവരെയും പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഷിതയും റമീഷയും ഓണാവധിക്ക് വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുളത്തിൽ വസ്ത്രം അലക്കുകയായിരുന്ന പിതാവിന്റെ കൺമുന്നിൽ വെച്ചായിരുന്നു അപകടം. അപകടം കണ്ട് അദ്ദേഹം നിലവിളിക്കാൻ പോലുമാവാതെ സ്തബ്ധനായിപ്പോയെന്നും ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളെക്കൂട്ടിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.