ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിൽ മിന്നലേറ്റ് രണ്ടു പശുക്കൾ ചത്തു. മഴക്കിടെ അൽആരിദയിൽ പശുവളർത്തൽ കേന്ദ്രത്തിന് ശക്തമായ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നലിനിടെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അൽഖസീം യൂനിവേഴ്‌സിറ്റി ജ്യോഗ്രഫി വിഭാഗം മുൻ കാലാവസ്ഥാ അസോസിയേറ്റ് പ്രൊഫസർ ഡോ. അബ്ദുല്ല അൽമിസ്‌നദ് പറഞ്ഞു.
ഇടിമിന്നലിനിടെ ഏറ്റവും സുരക്ഷിതം വീടുകളും കാറുകളുമാണ്. ഇടിമിന്നലിനിടെ ഇലക്ട്രിക് ഉപകരണങ്ങളും ലോഹങ്ങളും സ്പർശിക്കാൻ പാടില്ല. വീടിന് പുറത്ത് ജോലി സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടാകുന്നതെങ്കിൽ മരങ്ങളിൽ നിന്നും തൂണുകളിൽ നിന്നും ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഉയരംകൂടിയ കെട്ടിടങ്ങളിൽ നിന്നും അകന്നുനിൽക്കണം. കാറിന് മിന്നലേറ്റാലും അതിലെ ലോഹവസ്തുക്കളൊന്നും സ്പർശിക്കുന്നില്ലെങ്കിൽ യാത്രക്കാർ രക്ഷപ്പെടുമെന്നും ഡോ. അബ്ദുല്ല അൽമിസ്‌നദ് പറഞ്ഞു.