കോഴിക്കോട്ട് - നഗരത്തിൽ വടിവാൾ വീശി അഴിഞ്ഞാടി പോലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഗുണ്ടാസംഘത്തിൽപെട്ട ഒരാളെക്കൂടി കസബ പോലീസ് പിടികൂടി. വിവിധ മോഷണ പിടിച്ചുപറി കേസ്സുകളിൽ പ്രതിയായ അംബായത്തോട് ആഷിക്കി (36 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇയാളും സംഘവും അവലംബിച്ചിരുന്നത്. 25 ന് രാത്രി ആനിഹാൾ റോഡിലൂടെ നടന്നുപോകുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും കോട്ടപറമ്പ് പാർക്ക് റസിഡൻസി ബാറിൽ നിന്നു ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവൻ വരുന്ന സ്വർണ്ണമാലയും പണമടങ്ങിയ പേഴ്സും കൂട്ടം ചേർന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിക്കുകയും മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് സമാനമായ രീതിയിൽ പേഴ്സ് പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം വടിവാൾ കൊണ്ട് വെട്ടുകയും തുടർന്ന് ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ല് കൊണ്ട് അടിച്ചു പണം കവർച്ച നടത്തുകയും മറ്റും ചെയ്ത സംഘത്തിൽപ്പെട്ട പ്രതി കാപ്പ വ്യവസ്ഥ ലംഘിച്ചാണ് കോഴിക്കോട് നഗരത്തിലെത്തിയത്. അറസ്റ്റിലായ പ്രതി ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ്., കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജു എന്നിവരുടെ നിർദ്ദേശത്തിൽ ടൗൺ അസ്സി. കമ്മീഷണർ പി.ബിജുരാജ് കസബ ഇൻസ്പെക്ടർ കെ.വിനോദൻ എസ്.ഐ മാരായ ജഗമോഹൻ ദത്തൻ, എം കെ റസാഖ് , സീനിയർ സി പി.ഒ സജേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.