കൊച്ചി - ഇന്ന് രാവിലെ നിലമ്പൂരിൽ അറസ്റ്റിലായ മറുനാടൻ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജൻ സ്‌കറിയക്ക് തൃക്കാക്കര വ്യാജരേഖ കേസിൽ ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നൽകി വിട്ടയയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
നിലമ്പൂരിൽ രജിസ്റ്റർ ചെയ്ത മതവിദ്വേഷ കേസിൽ ഹൈക്കോടതി നിർദേശപ്രകാരം ഇന്ന് രാവിലെ നിലമ്പൂർ സ്റ്റേഷനിലെത്തി സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് നാടകീയമായി തൃക്കാക്കര പോലീസ് ഷാജൻ സ്‌കറിയയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തത്.
ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് തൃക്കാക്കര പോലീസ് ഷാജനെ കരുക്കിയത്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് ഈ കേസ്. അറസ്റ്റിൽ പിണറായി പോലീസ് തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് നിലമ്പൂരിൽ വച്ച് പോലീസ് ജീപ്പിൽ കയറിയ ഷാജൻ സ്‌കറിയ പിണറായിസത്തിനെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് പ്രഖ്യാപിച്ചിരുന്നു.