Sorry, you need to enable JavaScript to visit this website.

സത്യേന്ദർ ജെയിൻ ജയിലിൽ നീന്തൽക്കുളം ആവശ്യപ്പെടുന്നു-ഇ.ഡി സുപ്രീം കോടതിയിൽ

ന്യൂദൽഹി- ആം ആദ്മി പാർട്ടി നേതാവും ദൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. അദ്ദേഹം ജയിൽ വളപ്പിനുള്ളിൽ നീന്തൽക്കുളം ആവശ്യപ്പെടുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മുതൽ ഇ.ഡി കസ്റ്റഡിയിലാണ് സത്യേന്ദ്ര ജെയിൻ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന് സത്യേന്ദർ ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി  ആവശ്യപ്പെട്ടു. ഇതേത്തുടർന്നായിരുന്നു ഇടക്കാല ജാമ്യം നീട്ടാൻ ആരോഗ്യകാരണം പര്യാപ്തമല്ലെന്ന് വാദിച്ച് ഇ.ഡി രംഗത്തെത്തിയത്. അദ്ദേഹത്തിന് ജയിലിൽ നീന്തൽക്കുളം വേണം. എല്ലാവർക്കും ഇത് താങ്ങാൻ കഴിയില്ല. ആവശ്യമെങ്കിൽ, ഫിസിയോതെറാപ്പിക്കായി അദ്ദേഹത്തെ ഒരു നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു.
അതേസമയം, ജെയിനിന്റെ ഇടക്കാലജാമ്യം സെപ്തംബർ ഒന്നു വരെ നീട്ടാൻ സുപ്രീം കോടതി തീരുമാനിച്ചു. അതേ ദിവസം തന്നെ, സ്ഥിരം ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ ഹർജി ലിസ്റ്റ് ചെയ്യും. കേസിൽ, ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച ദൽഹി ഹൈക്കോടതിയുടെ ഏപ്രിൽ 6ലെ ഉത്തരവ് ചോദ്യം ചെയ്താണ് സത്യേന്ദർ ജെയിൻ സുപ്രീം കോടതിയെ സമീപിച്ചത്.
 

Latest News