വിശാഖപട്ടണം- ആന്ധ്രപ്രദേശിൽ ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ചയാളുടെ അക്കൗണ്ടിൽ 17 രൂപ മാത്രം. സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ 100 കോടിയുടെ ചെക്ക് നിക്ഷേപിച്ചത്.
ക്ഷേത്രം അധികൃതർ ചെക്ക് ബന്ധപ്പെട്ട ബാങ്കിലേക്ക് അയച്ചപ്പോഴാണ് ഇയാളുടെ അക്കൗണ്ടിൽ 17 രൂപ മാത്രമാണുള്ളതെന്ന്റ അറിഞ്ഞത് .ചെക്കിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ബൊദ്ദേപ്പള്ളി രാധാകൃഷ്ണയാണ് ചെക്കിൽ ഒപ്പിട്ടത്.കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ചെക്കിൽ ഭക്തൻ തീയതി എഴുതിയിട്ടില്ല. ബാങ്കിന്റെ വിശാഖപട്ടണത്തെ ശാഖയിലാണ് അക്കൗണ്ടെന്ന് ചെക്ക് വ്യക്തമാക്കുന്നു.
ഭണ്ഡാരത്തിൽ ലഭിച്ച ചെക്ക് ക്ഷേത്രം ഭാരവാഹികൾ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പക്കൽ എത്തിച്ചു. സംശയം തോന്നിയ അദ്ദേഹം ഇത് 100 കോടി രൂപയുടെ ചെക്ക് ആണോ എന്ന് ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചെക്ക് നൽകിയയാളുടെ അക്കൗണ്ടിൽ 17 രൂപ മാത്രമാണുള്ളതെന്ന് ബാങ്ക് അധികൃതർ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രം അധികൃതരെ വഞ്ചിക്കാനാണ് ഭക്തൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ ചെക്ക് ബൗൺസ് കേസ് ആരംഭിക്കാൻ ബാങ്കിനോട് അഭ്യർത്ഥിക്കുമെന്നാണ് സൂചന.
ഭക്തന്റെ നടപടി ഇന്റർനെറ്റിൽ രസകരമായ കമന്റുകൾക്ക് കാരണമായി. ഇയാൾ ദൈവകോപം ക്ഷണിച്ചുവരുത്തിയതായി ചില നെറ്റിസൺസ് അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ദൈവത്തിന് മുൻകൂറായി പണം നൽകിയിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. തുറമുഖ നഗരത്തിലെ സിംഹാചലം കുന്നിൽ സ്ഥിതി ചെയ്യുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.