കൊച്ചി-വിദേശത്ത് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് നൂറിലധികം ചെറുപ്പക്കാരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ റിക്രൂട്ട്‌മെന്റ് സ്ഥാപനമുടമയെ ഡൽഹിയിൽ നിന്നും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തമ്മനം കാനൻ ഇന്റർനാഷണൽ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന ഇടുക്കി തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ജയ്‌സൺ എന്നു വിളിക്കുന്ന കണ്ണൻ തങ്കപ്പൻ (50) എന്നയാളെയാണ് പാലാരിവട്ടം പോലീസ് ഇൻസ്‌പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പോലിസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.
പ്രതിയും ഭാര്യ ജെൻസി ദേവസ്സിയും ചേർന്ന് 2021 ലാണ് കാനൻ ഇന്റർനാഷണൽ എന്ന സ്ഥാപനം എറണാകുളം തമ്മനത്ത് തുടങ്ങുന്നത്. തുടർന്ന് യുകെ, കാനഡ, ഓസ്‌ടേലിയ, ചെക്ക് റിപ്പബ്ലിക്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിന്റെ പരസ്യം വിവിധ പത്ര, സാമൂഹ്യ മാധ്യമങ്ങൾ വഴി നല്കി കേരളത്തിലെ വിവിധ ജില്ലകളിലുളള ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികളെ ആകർഷിച്ചു. 2 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതിയ ശേഷം പ്രതി അഡ്വാൻസ് തുകയായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ വാങ്ങിയെടുത്ത് വ്യാജമായി ഉണ്ടാക്കിയെടുത്ത വിവിധ ഭാഷകളിലുള്ള സർട്ടിഫിക്കറ്റുകൾ വിസയാണെന്ന് കാണിച്ച് ഉദ്യോഗാർത്ഥികളുടെ ഇമെയിലേക്ക് അയച്ച് വിശ്വസിപ്പിച്ച ശേഷം ബാക്കി തുക വാങ്ങി വിസ ക്യാൻസായി എന്നു മറ്റും പറഞ്ഞ് പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ലഭിച്ച രണ്ട് പരാതികളിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതി മറ്റൊരു പേരിൽ ഡൽഹിയിൽ സ്ഥാപനം തുടങ്ങാൻ പദ്ധതി തയ്യാറാക്കുന്ന സമയത്താണ് രഹസ്യ നീക്കത്തലൂടെ ഡൽഹിയിലെ ഒളി സങ്കേതത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥാപനത്തിന്റെ പേരിൽ പരസ്യം നല്കി കുടുതൽ പേരെ ഇത്തരത്തിൽ കമ്പളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണ നടത്തിവരികയാണ്.ഇയാൾക്കെതിരെ ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്.