ജിദ്ദ - സൗദി അറേബ്യക്കും ബംഗ്ലാദേശിനുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും പുതിയ ധാരണാപത്രം ഒപ്പുവെച്ചു. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ നേതൃത്വത്തിലുള്ള സൗദി സംഘം നടത്തിയ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജും ബംഗ്ലാദേശ് ടൂറിസം, സിവിൽ ഏവിയേഷൻ സഹമന്ത്രി മഹ്ബൂബ് അലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബംഗ്ലാദേശിലെ ഏതു വിമാനത്താവളത്തിൽ നിന്നും സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര എയർപോർട്ടുകളിലേക്കും സർവീസുകൾ നടത്താനും വിമാന സർവീസുകളുടെ എണ്ണം ഉയർത്താനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
കരാർ പ്രകാരം സൗദിയിലേക്ക് പ്രതിവാരം 49 പാസഞ്ചർ സർവീസുകളും 21 കാർഗോ സർവീസുകളും നടത്താൻ ബംഗ്ലാദേശ് വിമാന കമ്പനികളെ അനുവദിക്കും. നിലവിൽ സൗദിയിലേക്ക് പ്രതിവാരം ആകെ 49 പാസഞ്ചർ, കാർഗോ സർവീസുകൾക്കാണ് ബംഗ്ലാദേശ് വിമാന കമ്പനികൾക്ക് അനുമതിയുള്ളത്. 2012 ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം റിയാദ്, ജിദ്ദ, മദീന, ദമാം എയർപോർട്ടുകളിലേക്ക് സർവീസുകൾ നടത്താൻ മാത്രമാണ് നിലവിൽ ബംഗ്ലാദേശ് വിമാന കമ്പനികൾക്ക് സാധിക്കുന്നത്. ഹജ്, ഉംറ മന്ത്രിയും സംഘവും നടത്തിയ പാക്കിസ്ഥാൻ സന്ദർശനത്തിടെ പാക്കിസ്ഥാനുമായും സമാന ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.