ചന്ദ്രന് ശേഷം സൂര്യനിലേക്ക്, ആദിത്യ എല്‍1 ദൗത്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍3 ചന്ദ്രോപരിതലത്തില്‍ വിജയകരമായി സ്പര്‍ശിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) മറ്റൊരു മഹത്തായ പദ്ധതി പ്രഖ്യാപിച്ചു.
'സൂര്യനെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി, ഐ.എസ.്ആര്‍.ഒ ഇപ്പോള്‍ ആദിത്യ എല്‍1 ദൗത്യം പൂര്‍ത്തിയാക്കാന്‍ പോകുന്നു. ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ് ശുക്രനും- പ്രധാനമന്ത്രി മോഡി പറഞ്ഞു.

എന്താണ് ആദിത്യ എല്‍1?

ഐ.എസ.്ആര്‍.ഒയുടെ വരാനിരിക്കുന്ന ആദിത്യ എല്‍1 ദൗത്യം, ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നാളിതുവരെയുള്ള ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായി കണക്കാക്കപ്പെടുന്ന ഈ ഉദ്യമം നിരവധി വ്യതിരിക്ത ഘടകങ്ങള്‍ അടങ്ങിയതാണ്.
ഇന്ത്യ ആദ്യമായി ഒരു 'ബഹിരാകാശ നിരീക്ഷണ കേന്ദ്രം' സൃഷ്ടിക്കുന്നതിലേക്ക് കടക്കുകയാണ് എന്നതാണ് ഇതില്‍ ശ്രദ്ധേയം. 24 മണിക്കൂറും ആകാശഗോളത്തില്‍ ജാഗ്രതയോടെ നിരീക്ഷണം നടത്തി സൂര്യനെ നിരന്തരം നിരീക്ഷിക്കുന്നതിനാണ് പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സൂര്യനും ഭൂമിയും പോലുള്ള  ആകാശഗോളങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക സ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ ഇന്ത്യക്ക് ഇതുവരെ ഒരു ബഹിരാകാശ പേടകം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ രണ്ടിന്റേയും ഗുരുത്വാകര്‍ഷണ ബലങ്ങള്‍ സന്തുലിതമാക്കുകയും ബഹിരാകാശ പേടകത്തെ ഒരു സ്ഥിരതയുള്ള സ്ഥാനത്ത് നിലനിര്‍ത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്നതിന്, ഭൂമിയില്‍നിന്ന് കൃത്യമായി 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ, നമ്മുടെ ഗ്രഹത്തിനും സൂര്യനും ഇടയില്‍ സ്ഥിതിചെയ്യുന്ന അതിന്റെ നിയുക്ത സ്ഥാനത്തേക്ക് പേടകത്തെ നാവിഗേറ്റ് ചെയ്യുന്നതിന് അസാധാരണമായ വൈദഗ്ധ്യം ആവശ്യമാണ്. മാത്രമല്ല, ഈ ഘട്ടത്തില്‍ പേടകത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നത് അതിലും വലിയ വെല്ലുവിളിയാണ്.
സണ്‍എര്‍ത്ത് സിസ്റ്റത്തിനുള്ളില്‍, അഞ്ച് ലഗ്രാഞ്ച് പോയിന്റുകള്‍ നിലവിലുണ്ട്. ആദിത്യയെ ലഗ്രാഞ്ച്1 ല്‍ സ്ഥാപിക്കാനാണ് പദ്ധതി.

 

Latest News