ഹൈക്കോടതി ഉത്തരവിന് പുല്ലുവില, ഇടുക്കിയില്‍ ഇരുട്ടിന്റെ മറവില്‍ സി പി എം ഓഫീസ് നിര്‍മ്മാണ ജോലികള്‍ നടത്തി

ഇടുക്കി - ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ശാന്തന്‍ പാറയില്‍ സി പി എം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നു. ചട്ടം ലഘിച്ച് ഇടുക്കിയില്‍  നിര്‍മ്മിക്കുന്ന  സി പി എം  ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍  ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടുന്നു. ഇന്നലെ തന്നെ നിര്‍മ്മാണം നിര്‍ത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും  കോടതി  വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്  രാത്രിയില്‍ സി പി എം ശാന്തന്‍പാറ ഓഫീസില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പുലര്‍ച്ചെ നാലു മണി വരെ പണികള്‍ തുടര്‍ന്നു. രണ്ടാമത്തെ നിലയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നതിനായി കതകുകളും ജനുലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതോളം തൊഴിലാളികള്‍ പണികള്‍ക്കായി ഉണ്ടായിരുന്നു.  പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തുകയും ചെയ്തു.  നിരോധന ഉത്തരവ് കയ്യില്‍ കിട്ടിയിട്ടില്ലെന്നും ഉത്തരവ് കിട്ടിയ ശേഷം നിയമപരമായി നേരിടുമെന്നുമാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി  സി വി വര്‍ഗീസ് ഇതിനോട് പ്രതികരിച്ചത്. 

 

Latest News