Sorry, you need to enable JavaScript to visit this website.

സൗദിയിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവതിയെ ചോദ്യം ചെയ്തു

ജിദ്ദ - അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച യുവതിയെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. യുവതി പ്രചരിപ്പിച്ച ചില വീഡിയോകളിൽ അപകീർത്തിപ്പെടുത്തലുകളും അടങ്ങിയിരിക്കുന്നു. വീഡിയോകൾ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് കമ്മീഷൻ അറിയിച്ചു.
അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന കേസുകളിലെ പ്രതികൾക്ക് രാജ്യത്തെ നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ ഖാലിദ് ബിൻ നാസിർ അൽഹജാജ് പറഞ്ഞു. ഇത്തരം വീഡിയോകളിൽ മറ്റുള്ളവർക്കെതിരായ അപകീർത്തികൾ അടങ്ങിയതായി തെളിഞ്ഞാൽ അതിന് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും അധിക ശിക്ഷ ലഭിക്കും. അപകീർത്തിപ്പെടുത്തലിന് ഇരയായവർക്ക് സ്വകാര്യ അവകാശ കേസിൽ നഷ്ടപരിഹാരം തേടിയോ തടവു ശിക്ഷ നൽകാൻ ആവശ്യപ്പെട്ടോ നിയമ നടപടികൾ സ്വീകരിക്കാനും അവകാശമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്താൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പ്രതികൾക്ക് എന്നെന്നേക്കുമായോ താൽക്കാലികമായോ കോടതികൾ വിലക്കേർപ്പെടുത്തിയേക്കുമെന്നും ഖാലിദ് ബിൻ നാസിർ അൽഹജാജ് പറഞ്ഞു.
 

Latest News