കണ്ണൂർ-കണ്ണൂരിൽ വ്യാജസ്വർണം നൽകി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിടിയിലായത് വൻ റാക്കറ്റിലെ കണ്ണികൾ. കഴിഞ്ഞ ദിവസം പിടിയിലായ സംഘം, കണ്ണൂരിലെ ഏഴു ജ്വല്ലറികളെ കബളിപ്പിച്ചു പണം തട്ടിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. തലശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പോലീസ് പിടിയിലായത്. സ്വർണത്തിൽ ചെമ്പ് മിശ്രിതം ചേർത്താണ് ഇവർ വ്യാജ സ്വർണമുണ്ടാക്കിയത്. ഹോൾ മാർക്ക് ആഭരണത്തിലാണ് തട്ടിപ്പ് നടത്തിയത്.
സിറാജുദ്ദീനും സുജയിനുമാണ് സ്വർണം വിൽക്കാനിറങ്ങിയത്. റഫീഖാണ് ഇവർക്ക് സ്വർണം എത്തിച്ചു നൽകിയിരുന്നത്. സാധാരണ ചെറുകിട ജ്വല്ലറികളിൽ സ്വർണം ഉരച്ചു നോക്കുകയാണ് പതിവ്. അതിനാൽ അരഗ്രാം പുറമേക്ക് പൂശിയ സ്വർണം കണ്ടെത്താൻ ഉരച്ചു നോക്കി കഴിഞ്ഞിരുന്നില്ല. അരപവൻ പൂശിയ സ്വർണം ഒരുപവനാക്കിയാണ് ഇവർ ചെറുകിട ജ്വല്ലറികളിൽ വിൽപന നടത്തിയത്.
കണ്ണൂർ എസ്.ബി.ഐയ്ക്കു സമീപമുള്ള ഫോർട്ട് റോഡിലെ പള്ളിത്തറ ജ്വല്ലറിയിൽ ഇവർ വ്യാജ സ്വർണം വിൽക്കാനെത്തിയപ്പോൾ ഉടമയ്ക്ക് സംശയം തോന്നുകയായിരുന്നു. നേരത്തെ ഇത്തരമൊരു സംഘം ജ്വല്ലറികളെ കബളിപ്പിക്കാനിറങ്ങിയിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ വിൽക്കാൻ കൊണ്ടുവന്ന ഒരു പവന്റെതെന്ന് പറഞ്ഞ സ്വർണവള ഉടമ ഉള്ളിൽ ചെന്നു പൊട്ടിച്ചു നോക്കിയപ്പോഴാണ് ചെമ്പാണെന്ന് വ്യക്തമായത്.
ഉടൻ രഹസ്യമായി കണ്ണൂർ ടൗൺ പൊലിസിനെ അറിയിക്കുകയും സിഐ ബിനുമോഹന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ റഫീഖാണ് തങ്ങൾക്ക് സ്വർണം നൽകിയതെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്ന് പ്രതികളെ കൊണ്ടു തന്നെ സ്വർണവള വിറ്റപണം നൽകാമെന്ന് പറഞ്ഞ് റഫീഖിനെ ഇരിക്കൂറിൽ നിന്നും വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഹോൾസെയിൽ മാർക്കുള്ള അര പവൻ സ്വർണത്തിൽ ചെമ്പ് ചേർത്ത് ഒരു പവനാക്കി വിൽപന നടത്തിവരികയാണ് പ്രതികൾ ചെയ്തതെന്ന് പോലിസ് പറഞ്ഞു.
അരപ്പവനോളം സ്വർണം വാങ്ങി അതിൽ വെള്ളിയും ചെമ്പും ചേർത്ത് നിർമ്മിച്ച സ്വർണം ഉപയോഗിച്ചാണ് മൂവരും കണ്ണൂരിലെ ജ്വല്ലറികളിൽ തട്ടിപ്പ് നടത്തിയത്. കാഴ്ചയിൽ ഹോൾമാർക്ക് സ്വർണമാണെന്നേ തോന്നിക്കുകയുള്ളുവെന്നും വാങ്ങിയശേഷം ഉരുക്കി നോക്കിയപ്പോഴാണ് വ്യാജ സ്വർണമാണെന്ന് മനസിലായതെന്നും തട്ടിപ്പിനിരയായ ജ്വല്ലറി ഉടമ പറഞ്ഞു. വൻ റാക്കറ്റു തന്നെ ഇത്തരം സ്വർണ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന സംശയം പോലിസിനുണ്ട്. പ്രതികൾ നിരവധിപേർക്ക് ഇത്തരത്തിൽ സ്വർണാഭരണങ്ങൾ വിറ്റിട്ടുണ്ടെന്നു പോലിസ് പറഞ്ഞു. ഇവ സഹകരണബാങ്കിലും മറ്റും പണയ സ്വർണമായി എത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കണ്ണൂർകോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.