പൂനെ- സ്വകാര്യ വീഡിയോകൾ പകർത്താൻ സ്ഥാപനത്തിലെ ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച സംഭവത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനെ പിംപ്രി ചിഞ്ച്‌വാഡ് പോലീസ് അറസ്റ്റ് ചെയ്തു. അകുർദി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലെത്തിയ 28 കാരനായ യുവാവ് നിഗ്ഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
സോലാപൂർ സ്വദേശി ഇരണ്ണ പണ്ടാരെ (22) ആണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പ്രതി ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പോലീസ് ഇൻസ്പെക്ടർ തേജസ്വിനി കദം പറഞ്ഞു.
പരാതിക്കാരനും സുഹൃത്തുക്കളും അക്കുർദിയിലെ ലോകമാന്യ ആശുപത്രിക്ക് സമീപമുള്ള റസ്റ്റോറന്റിലേക്ക് ഞായറാഴ്ച പ്രഭാതഭക്ഷണത്തിനായാണ് എത്തിയിരുന്നത്. സുഹൃത്തുക്കളിലൊരാൾ ടോയ്‌ലറ്റിൽ പോയപ്പോഴാണ് അകത്ത് മൊബൈൽ ഫോൺ ഹാൻഡ്‌സെറ്റ് കണ്ടെത്തിയത്. വിവരമറിഞ്ഞ് നിഗ്ഡി പോലീസ് സ്റ്റേഷനിലെ ഒരു സംഘം അന്വേഷണത്തിനായി ഹോട്ടലിലെത്തി. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.
പ്രതിയുടെ ഫോണിൽ ആക്ഷേപകരമായ വീഡിയോകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഇൻസ്പെക്ടർ കദം പറഞ്ഞു.






