Sorry, you need to enable JavaScript to visit this website.

സര്‍ക്കാരിന്റെ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ വേണ്ട; ഭീമ ഹര്‍ജിയുമായി പ്രമുഖര്‍

തിരുവനന്തപുരം- നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരായ പ്രതിഷേധം പുതിയ തലത്തിലേക്ക്. ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ താരസംഘടയായ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് എഴുത്തുകാരായ എന്‍.എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു, സംവിധായകന്‍ രാജീവ് രവി, നടന്‍ പ്രകാശ് രാജ് എന്നിവരടക്കം 107 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനുകൈമാറും. ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനച്ചിരുന്നു. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ്. തൊട്ടുപിറകെ മറ്റു പ്രമുഖരും രംഗത്തെത്തി. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധിയിലാണ് പുരസ്‌ക്കാര ദാന ചടങ്ങ്.

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളും മധ്യമപ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജൂറിയിലെ ഒരു വിഭാഗം അറിയിച്ചു.
 

Latest News