ജിദ്ദ - ആരോഗ്യ മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലും ഇന്ത്യൻ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാൻഡവിയയും ചർച്ച നടത്തി. ഗുജറാത്തിലെ ഗാന്ധിനഗറിൽ ജി-20 ആരോഗ്യ മന്ത്രിമാരുടെ ദ്വിദിന യോഗത്തിനിടെയാണ് സൗദി, ഇന്ത്യൻ ആരോഗ്യ മന്ത്രിമാർ തമ്മിൽ പ്രത്യേകം കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. ആരോഗ്യ സ്ഥിതിഗതികൾ, ആരോഗ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കൽ, സംയുക്ത ആരോഗ്യ സഹകരണ കരാർ, രോഗികളുടെ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള പദ്ധതികൾ സജീവമാക്കൽ എന്നിവയെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. ഡിജിറ്റൽ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ വ്യവസായം, ആന്റിമൈക്രോബയൽ പ്രതിരോധം എന്നിവയുൾപ്പെടെ ആരോഗ്യ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും സൗദി, ഇന്ത്യൻ ആരോഗ്യ മന്ത്രിമാർ ചർച്ച ചെയ്തു.
ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനൊവുമായും ബ്രിട്ടീഷ് ആരോഗ്യ മന്ത്രി സ്റ്റീവ് ബാർക്‌ലിയുമായും സൗദി ആരോഗ്യ മന്ത്രി പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. സംയുക്ത ആരോഗ്യ പങ്കാളിത്ത കരാറുകൾ നടപ്പാക്കൽ, ആഗോള തലത്തിൽ ആരോഗ്യ വെല്ലുവിളികൾ നേരിടാൻ സഹകരിക്കൽ, വ്യത്യസ്ത ആരോഗ്യ മേഖലകളിൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തൽ, ഉഭയകക്ഷി സഹകരണം എന്നിവയെ കുറിച്ച് കൂടിക്കാഴ്ചകൾക്കിടെ വിശകലനം ചെയ്തു.