കോട്ടയം - വെള്ളപ്പൊക്കത്തിൽ മീനച്ചിലാറിലൂടെ ഒഴുകിയെത്തിയത് മാലിന്യമലകൾ. ആറിന്റെ തീരങ്ങളിൽ പലയിടത്തും പഌസ്റ്റിക് കൂനകളാണ് രൂപം കൊണ്ടിരിക്കുന്നത്. ഈ പ്രളയകാലത്ത് മാത്രം മീനച്ചിലാർ 500 ടണ്ണോളം പഌസ്റ്റിക് മാലിന്യം തീരങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് ഏകദേശ കണക്ക്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും, കപ്പുകളും അടങ്ങുന്ന മാലിന്യനിര മീനച്ചിലാറിന്റെ മേൽതീരങ്ങളിൽ പതിവ് കാഴ്ച്ചയാണ്. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ തീരങ്ങളിൽ ഇതിനകം തന്നെ മാലിന്യതിട്ടകൾ രൂപം കൊണ്ടുകഴിഞ്ഞു. ഏകദേശം പത്തുമീറ്റർ കനത്തിൽ ആറിന്റെ അടിത്തട്ടിൽ മാലിന്യ നിക്ഷേപം ഉണ്ടായി എന്നാണ് കണക്ക്. കോട്ടയത്തിന്റെ കിഴക്കൻ പ്രദേശത്തു നിന്നുളള മാലിന്യങ്ങൾ നിരയായി ആറ്റിൽ ഒഴുകുന്നത് പതിവ് കാഴ്ച്ചയാണ്. പാലാ മുത്തോലി, കിടങ്ങൂർ പ്രദേശത്ത് ഇതിനകം തന്നെ ആറ്റുതീരത്ത് വലിയ തോതിലുളള മാലിന്യകൂമ്പാരം ദൃശ്യമാണ്.
മാലിന്യവാഹിയായ മീനച്ചിലാർ ആരോഗ്യപ്രശ്‌നങ്ങളും ഉയർത്തുന്നു. വെള്ളമിറങ്ങുന്നതോടെ തീരത്തടിയുന്ന മാലിന്യങ്ങൾ സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. മണിമല, പമ്പ നദികൾ ഇതിനകം തന്നെ മാലിന്യവാഹികളാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഉയർന്ന അളവിൽ കോളിഫോം ബാക്ടിരീയ ഈ ജലത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മീനച്ചിലാറ്റിലും മനുഷ്യവിസർജ്യത്തിലുളള ഈ ബാക്ടീരിയ പെരുകുന്നതായി പഠന റിപ്പോർട്ടുണ്ട്. അതിന് പുറമേയാണ് പഌസ്റ്റിക് മാലിന്യമെന്ന വിപത്തും. ഇതിനകം തന്നെ ഈ ഗുരുതരമായ ആരോഗ്യപ്രശ്‌നം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയമായി കഴിഞ്ഞു. സേവ് മീനച്ചിലാർ കാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.