Sorry, you need to enable JavaScript to visit this website.

ചക്കയില്ലാത്തവര്‍ക്കൊരു ചക്ക; മുന്‍ പ്രവാസികളുടെ ചക്ക വിതരണം കൗതുകമായി

അഴകും ചുളയുമുള്ള ചക്ക ഇപ്പോള്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമാണെങ്കിലും പല വീട്ടുപറമ്പുകളിലും വീണുടയനാണ് ചക്കയുടെ വധി. തിന്നുമടുത്ത് ചക്കയെ തിരിഞ്ഞുനോക്കാത്തവര്‍ ഒരു ഭാഗത്തുണ്ടങ്കിലും നല്ല രണ്ട് വരിക്കുചളകള്‍ക്ക് കൊതിക്കുന്നവര്‍ മറുഭാഗത്തുണ്ട്. പ്രവാസി മലയാളികളിലാണ് ചക്കക്കൊതിയന്മാര്‍ കൂടുതല്‍. വലിയ ചക്ക നാട്ടില്‍നിന്ന് കൊണ്ടുവന്ന് മിക്ക ബാച്ചിലര്‍ റൂമുകളിലും ആഘോഷമാക്കാറുണ്ട്.
നാട്ടിലുള്ള പ്രവാസികളടക്കമുള്ളവരുടെ ചുക്കപ്പൂതി തീര്‍ക്കാന്‍  കുഞ്ഞിമംഗലത്തെ കൃഷി ഗ്രൂപ്പ് വാട്‌സാപ്പ് കൂട്ടായ്മ നടത്തിയ സൗജന്യ ചക്ക വിതരണം ശ്രദ്ധേയമായി.
ചക്ക ഉള്ളവരില്‍നിന്നു ചക്ക ശേഖരിച്ച് ഇല്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള ദൗത്യമായിരുന്നു ഇതെന്ന് കൃഷി ഗ്രൂപ്പ് കൂട്ടായ്മയിലെ എം.കെ.പി മുസ്തഫയും ജമാല്‍ കടന്നപ്പള്ളിയും പറഞ്ഞു. ഗള്‍ഫ് നാട്ടിലുള്ളവരുടെ ചക്കക്കൊതി അറിയാവുന്ന മുന്‍ പ്രവാസികളാണ് രണ്ടു പേരും. അതു കൊണ്ടുതന്നെ ചക്ക കൊണ്ടുപോകാന്‍ പ്രവാസികളെ അവര്‍ പ്രത്യേകം ക്ഷണിച്ചു.
വീട്ടുപറമ്പുകളിലെത്തി ചക്ക ഇട്ട് ആവശ്യമുളളത് ഉടമകളായ വീട്ടുകാര്‍ക്ക് നല്‍കി ബാക്കി കൊവ്വപ്പുറം ജംഗ്ഷനിലെത്തിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയായിരുന്നു.
 


ഏറെ ഔഷധ ഗുണമുള്ളതും പഴയ തലമുറയുടെ വിശപ്പിന്റെ പരിഹാരവുമായ ചക്കയില്‍ നിന്നു പുതു തലമുറ ഇപ്പോഴും അകന്നു നില്‍ക്കുകയാണെന്ന് എം.കെ.പി. മുസ്തഫ പറഞ്ഞു. പല വീട്ടുപറമ്പുകളിലെയും പ്ലാവുകളില്‍ ചക്ക എടുക്കാതെ പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ചക്ക സുലഭമായ വീട്ടുകാര്‍ക്ക് ചക്ക യോട് താല്‍പര്യക്കുറവ് സ്വാഭാവികമാണ്. എന്നാല്‍ ചക്ക ഇല്ലാത്ത വീട്ടുകാരില്‍ ചക്കയോടുള്ള താല്‍പര്യം ഞങ്ങളുടെ ദൗത്യത്തിലൂടെ ബോധ്യപ്പെട്ടു- അദ്ദേഹം പറഞ്ഞു.

 
പ്രതിവര്‍ഷം 32 കോടി ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകള്‍.
പഴങ്ങളില്‍വെച്ച് ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സംപുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.  ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക ഉപ്പേരി ഏറെ പ്രശസ്തമായ ഒന്നാണ്.
കീടനാശിനി പ്രയോഗമില്ലാതെ ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം ഫലവര്‍ഗങ്ങളിലൊന്ന് കൂടിയാണ് ചക്ക. യാതൊരു വിധ വളപ്രയോഗങ്ങളും കാര്യമായി വേണ്ടി വരാറില്ല. ഗ്രാമങ്ങളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാല്‍ത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിലയിരുത്താറുണ്ട്.
 

Latest News