തലശ്ശേരി ആസിഡ് ഒഴിച്ചു ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 18 വർഷവും ഒരു മാസം അധികതടവും അനുഭവിക്കണം. മണത്തണ സ്വദേശികളായ മാങ്കുഴി ജോസ്(66), കൂട്ടു പ്രതി വി. കെ ശ്രീധരൻ എന്നിവരെയാണ് തലശ്ശേരി നാലാം അഡീഷണൽ സെഷൻസ് ജഡ്ജ് ജെ. വിമൽ ശിക്ഷിച്ചത്. ബിജു ചാക്കോ(50) ആണ് ആസിഡ് അക്രമണത്തിൽ കൊല്ലപ്പെട്ടത്.
2021 ഒക്ടോബർ 29ന് പുലർച്ചെ 5.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. ബിജു ചാക്കോ തന്റെ ജീപ്പിൽ മണത്തണ കുളത്തിൽ കുളിക്കാൻ പോകുന്നതിനിടെ ഒന്നും രണ്ടും പ്രതികളായ ജോസും ശ്രീധരനും മാന്തോട്ടം കോളനി റോഡിൽ തടസ്സം ശ്രഷ്ടിച്ച് ജീപ്പ് തടയുകയും കൈയ്യിൽ കരുതിയ ഫോർമിക് ആസിഡ് ബിജുവിന്റെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ ഇരുവരും ചേർന്ന് കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബിജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച വാഹനം ജോസ് തടയുകയുണ്ടായി. ബഹളം കേട്ട് നാട്ടുകാർ എത്തിയതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ എത്തിക്കുകയും പൊള്ളൽ ഗൗരവമുള്ളതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ 2021 നവംബർ 15 മരണപ്പെട്ടു.
അന്വേഷണത്തിനിടെ രണ്ടാം പ്രതിക്ക് കോടതി ജാമ്യം നൽകിയിരുന്നു. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ ഷെൽമ റോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്വ. കെ വിശ്വനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കോടതി നിയമിക്കുകയായിരുന്നു. നേരത്തെ വിദേശത്തായിരുന്ന ബിജുവിന്റെ സ്വത്തുക്കൾ നോക്കി നടത്തിയിരുന്നത് ഒന്നാം പ്രതി ജോസായിരുന്നു. ബിജു നാട്ടിലെത്തിയതോടെ വസ്തു കൈകാര്യം ചെയ്തിരുന്നതിൽ നിന്നും ജോസിനെ ബിജു മാറ്റി. ഇതിന്റെ വൈരാഗ്യമാണ് ബിജുവിനുനേരെ ജോസ് ആസിഡ് ആക്രമണം നടത്താൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബിജുവിന്റെ അമ്മ ലീലാമ്മയുടെ രണ്ടാം ഭർത്താവാണ് ഒന്നാം പ്രതി ജോസ്. ലീലാമ്മ രണ്ടാം ഭർത്താവ് ജോസിനെതിരെ ഗാർഹിക പീഡനത്തിനും ശാരീരിക, മാനസിക പീഡനത്തിനും എതിരെ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ പരാതി നൽകിയിരുന്നു. ജോസ് ലീലാമ്മയുടെ വീട്ടിൽപ്രവേശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോടതി ഉത്തരവും ഇറക്കിയിരുന്നു.