രാഹുല്‍ മോഡിയുടെ ശരീരത്തില്‍ വിഷം  കുത്തിവെച്ചിരിക്കാം-സുബ്രഹ്മണ്യന്‍ സ്വാമി

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ  കെട്ടിപിടിച്ചത് തെറ്റായ ഉദ്ദേശത്തോടെയെന്ന് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി.ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഗുരുതര ആരോപണം ഉന്നയിച്ചത്. ആലിംഗനത്തിലൂടെ സൂചി വഴിയോ മറ്റു മാര്‍ഗങ്ങളിലൂടെയോ പ്രധാനമന്ത്രിയുടെ ശരീരത്തിലേക്ക് രാഹുല്‍ വിഷം കുത്തിവെച്ചിരിക്കാം. അതിനാല്‍ എത്രയുംവേഗം മോഡി വൈദ്യസഹായം തേടണമെന്നും സ്വാമി പറഞ്ഞു.റഷ്യക്കാരും വടക്കന്‍ കൊറിയക്കാരും വിഷം കുത്തിവെക്കാന്‍ ചില പ്രത്യേക രീതികള്‍ പിന്തുടരും. സുനന്ദ പുഷ്‌ക്കറുടെ ശരീരത്തില്‍ കണ്ടതു പോലെയുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ ശരീരത്തില്‍ ഏറ്റിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി പരിശോധിക്കണം. ഇതിനായി എത്രയും വേഗം വൈദ്യ പരിശോധന നേടണമെന്നും സ്വാമി ട്വിറ്ററിലൂടെ വ്യക്തമാക്കി. ആലിംഗനം ചെയ്യാനുള്ള രാഹുലിന്റെ ശ്രമം മോഡി തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ തന്റെ 45 മിനിട്ട് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മോഡിയുടെ അടുത്തെത്തി ആലിംഗനം ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ ചില സംഘപരിവാര്‍ പോസ്റ്റുകളില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായിരുന്നുവെങ്കിലും സ്വാമി ഏറ്റെടുത്തതോടെ ദേശീയ ചാനലുകളില്‍ ഇക്കാര്യം പ്രധാന വാര്‍ത്തായായിട്ടുണ്ട്. 

Latest News