Sorry, you need to enable JavaScript to visit this website.

ചന്ദ്രന് പിന്നാലെ സൂര്യനെയും ലക്ഷ്യമിട്ട് ഐ. എസ്. ആര്‍. ഒ

ബംഗളൂരു- ചന്ദ്രയാന്‍ 3 ചാന്ദ്ര ദൗത്യം പൂര്‍ത്തിയായാല്‍ പിന്നാലെ സൗരദൗത്യത്തിന് തയ്യാറെടുത്ത് ഐ. എസ്. ആര്‍. ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ- എല്‍1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഐ. എസ്. ആര്‍. ഒ എക്‌സ് പ്ലാറ്റ്‌ഫോം വഴി വ്യക്തമാക്കിയത്. 

യു. ആര്‍. റാവു സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിര്‍മിച്ച ആദിത്യ- എല്‍1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്‌റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഐ. എസ്. ആര്‍. ഒ കരുതുന്നത്. 

സൂര്യനെയും ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയുമാണ് പേടകം വഴി നിരീക്ഷിക്കുക. ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകള്‍ വഴി നിരീക്ഷിക്കുന്നതിനായി ഏഴ് പേലോഡുകള്‍ പേടകത്തിലുണ്ടാകും. ഇതില്‍ നാല് പേലോഡുകള്‍ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

കോറോണല്‍ ഹീറ്റിങ് മൂലമുള്ള പ്രശ്‌നങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍, പ്രി-ഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്‌സ് എന്നിവയെക്കുറിച്ചെല്ലാം നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സൗരദൗത്യത്തിലൂടെ കഴിഞ്ഞേക്കും.

Latest News