റോഹ്തക്ക്- ഹരിയാനയിലെ റോഹ്‌തക്കിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നാലാമത്തെയാൾക്കായി തിരച്ചിൽ നടക്കുന്നു, വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഹോട്ടലിലെത്തിച്ചത്.
കാറിന്റെ ഡ്രൈവർ ഒളിവിലാണെന്നും പ്രതികൾ 21 നും 32 നും ഇടയിൽ പ്രായമുള്ളവരാണെന്നും സാംപ്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രാകേഷ് കുമാർ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാൾക്ക് പെൺകുട്ടിക്ക് പരിചയമുണ്ടെന്നും സ്‌കൂളിലേക്ക് പോകുമ്പോൾ വഴി തടഞ്ഞത് ഇയാളാണെന്നും ഡിഎസ്പി പറഞ്ഞു. ബഹളം വെച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പെൺകുട്ടിയെ ഭഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പെൺകുട്ടി ഹോട്ടലിൽ നിന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹരിയാന മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് ജാഗ്രതയോടെയും വേഗത്തിലും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ കോടതിയിലൂടെ ഇരയ്ക്ക് വേഗത്തിലുള്ള നീതി സർക്കാർ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രസ്താവനയിൽ പറഞ്ഞു. ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് ഹൂഡ കോൺഗ്രസിന്റെ റോഹ്തക് എംഎൽഎ ബിബി ബത്രയോട് ആവശ്യപ്പെട്ടു.
ബത്ര ആശുപത്രിയിൽ പെൺകുട്ടിയെ കാണുകയും അവളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. സാധ്യമായ എല്ലാ സഹായവും അദ്ദേഹം അവർക്ക് ഉറപ്പുനൽകി. പെൺകുട്ടിക്ക് അങ്ങേയറ്റം ആഘാതമുണ്ടെന്നും ചികിത്സയ്‌ക്കൊപ്പം കൗൺസിലിംഗ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹൂഡ പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ കാണിക്കുന്നത് ഹരിയാനയിൽ പ്രതിദിനം നാലോ അഞ്ചോ ബലാത്സംഗ കേസുകളും ഒരു ഡസൻ തട്ടിക്കൊണ്ടുപോകൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.