പോട്ടെ 2,484 കോടി രൂപ, അതിലും വിലയുണ്ട് പ്രണയത്തിനും കാമുകനും 

ക്വലാലംപുര്‍-പ്രണയം എന്തിനേക്കാളും വിലപ്പെട്ടതാണ് എന്ന് കരുതുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അതില്‍ ഒരാളാണ് മലേഷ്യയില്‍ നിന്നുള്ള ആഞ്ചലിന്‍ ഫ്രാന്‍സിസ്. പണം വേണോ പ്രണയം വേണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കോടിക്കണക്കിന് സമ്പത്തുള്ള കുടുംബത്തില്‍ നിന്നുമുള്ള ആഞ്ചലിന്‍ കുടുംബം വാഗ്ദാനം ചെയ്ത 2,484 കോടി രൂപ വേണ്ട എന്ന് വച്ചാണ് തന്റെ പ്രണയം തെരഞ്ഞെടുത്തത്.
അവളുടെ അച്ഛന്‍ ഖൂ കേ പെങ് പ്രശസ്തനായ വ്യവസായിയും അമ്മ പോളിന്‍ ചായ മുന്‍ മിസ് മലേഷ്യയും ആയിരുന്നു. എന്നാല്‍, പണത്തിനും പ്രശസ്തിക്കും സൗന്ദര്യത്തിനും എല്ലാം അപ്പുറം ആഞ്ചലിന്‍ തെരഞ്ഞെടുത്തത് തന്റെ പ്രണയമായിരുന്നു. അങ്ങനെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നതിന് പകരം അവള്‍ കാമുകനായ ജെഡിഡിയ ഫ്രാന്‍സിസിനെ വിവാഹം ചെയ്തു.
തന്റെ പ്രണയത്തെ കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അവളുടെ അച്ഛന്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. പണം തന്നെ ആയിരുന്നു വില്ലന്‍. എന്നാല്‍, എതിര്‍പ്പ് വന്നതോടെ കുടുംബത്തെ വിട്ട് കാമുകനൊപ്പം പോകാനും അവനെ വിവാഹം ചെയ്യാനുമായിരുന്നു ആഞ്ചലീനിന്റെ തീരുമാനം.
2008 -ല്‍ അവര്‍ ഇരുവരും വിവാഹിതരാവുകയും വേറെത്തന്നെ താമസം ആരംഭിക്കുകയും ചെയ്തു. അതിന് ശേഷം മാതാപിതാക്കളുടെ വിവാഹമോചനം നടക്കുന്ന സമയത്ത് ആഞ്ചലീന്‍ കോടതിയില്‍ എത്തിയിരുന്നു. ആ സമയത്ത് തന്റെ അമ്മയെ കുറിച്ച് വളരെ ഏറെ ബഹുമാനത്തോടെയാണ് അവള്‍ സംസാരിച്ചത്. തന്റെ അച്ഛന്‍ ബിസിനസുമായി തിരക്കുകളില്‍ ആയിരുന്നപ്പോള്‍ വളരെ നന്നായിട്ടാണ് അമ്മ കുടുംബം നോക്കിയതും മുന്നോട്ട് കൊണ്ടുപോയതും എന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണത്രെ ആഞ്ചലീനും അവളുടെ കാമുകനും കണ്ടുമുട്ടുന്നതും പ്രണയം ആരംഭിക്കുന്നതും.

Latest News